തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ യുഡിഎഫ് പ്രചാരണത്തിന് പണം നൽകി ആളെ കൂട്ടുന്നുവെന്ന ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നൽകി സ്ഥാനാർത്ഥി കെ. മുരളീധരൻ. പണം നൽകി ആളെ കൂട്ടി പ്രചാരണം നടത്തേണ്ട ഗതികേട് തനിക്കില്ലെന്നും രാഷ്ട്രീയമായി നേരിടാൻ കഴിയാത്ത എൽഡിഎഫിന്റെ കുടിലതന്ത്രമാണിതെന്നും മുരളീധരൻ ആരോപിച്ചു.(Allegations of paying to recruit people, K Muraleedharan files complaint)
വട്ടിയൂർക്കാവിൽ മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് ഉറപ്പായ സിപിഎം അവസാനമായി പുറത്തെടുത്ത ആയുധമാണിത്. ഇത്രയും തരംതാണ കളി കളിക്കരുത്. രണ്ട് തവണ ഇവിടെ ജയിച്ചത് കൂലിക്ക് ആളെ കൂട്ടിയിട്ടല്ല. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പരാജയഭീതിയിൽ നിന്നുള്ള ഗൂഢാലോചനയാണിത്. ഇതിനെതിരെ കർശന നടപടി വേണം, മുരളീധരൻ വ്യക്തമാക്കി.
യുഡിഎഫ് സ്ഥാനാർത്ഥിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്ത് പ്രതികരിച്ചു. പ്രവർത്തിക്കാൻ ആളില്ലാത്തതുകൊണ്ട് ആളെക്കൂട്ടാൻ പരസ്യം നൽകിയത് യുഡിഎഫാണ്. എന്നിട്ട് ആ ആരോപണം എൽഡിഎഫിന്റെ തലയിൽ കെട്ടിവെക്കുന്നു. വട്ടിയൂർക്കാവിൽ യുഡിഎഫ് പ്രവർത്തകരെ കാണാനില്ല, പുറത്തുനിന്നുള്ള ആളുകളെക്കൊണ്ടാണ് അദ്ദേഹം പ്രചാരണം നടത്തുന്നത്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് മുരളീധരൻ ശ്രമിക്കുന്നത്, പ്രശാന്ത് പറഞ്ഞു. മണ്ഡലത്തിൽ ബിജെപിയാണ് രണ്ടാമത് എത്തുന്നതെന്നും യുഡിഎഫ് ചിത്രത്തിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

