കോഴിക്കോട്: എൻസിപിയിലെ കടുത്ത തർക്കങ്ങൾക്കൊടുവിൽ മന്ത്രി എ.കെ. ശശീന്ദ്രനെ തന്നെ എലത്തൂരിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. എൻസിപി ദേശീയ നേതൃത്വമാണ് കേരളത്തിലെ മൂന്ന് സീറ്റുകളിലെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോയുടെ എതിർപ്പും പ്രാദേശിക പ്രതിഷേധവും മറികടന്നാണ് ശശീന്ദ്രന് വീണ്ടും അവസരം നൽകിയിരിക്കുന്നത്.(AK Saseendran himself will contest in Elathur, NCP rejects protest )
എലത്തൂർ: എ.കെ. ശശീന്ദ്രൻ, കുട്ടനാട്: തോമസ് കെ. തോമസ്, മലപ്പുറം: കെ.ടി. മുജീബ് എന്നിങ്ങനെയാണ് പട്ടിക. ഒൻപത് വർഷമായി മന്ത്രിസ്ഥാനത്ത് തുടരുന്ന ശശീന്ദ്രൻ വീണ്ടും മത്സരിക്കുന്നതിനോട് പി.സി. ചാക്കോയ്ക്ക് വിയോജിപ്പുണ്ടായിരുന്നു. പുതിയ മുഖങ്ങൾക്ക് അവസരം നൽകണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം.
സീറ്റ് ലഭിച്ചില്ലെങ്കിൽ പാർട്ടി പിളരുമെന്ന ഭയം ഒരുവിഭാഗം നേതാക്കൾ പ്രകടിപ്പിച്ചിരുന്നു. ഇതോടെയാണ് തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ടത്. എലത്തൂരിലെ തർക്കം പരിഹരിക്കാൻ തോമസ് കെ. തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടിരുന്നു.

