ടെഹ്‌റാൻ : അമേരിക്കയുമായി വരുംദിവസങ്ങളിൽ യാതൊരുവിധ ചർച്ചകളും നിശ്ചയിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഖായി വ്യക്തമാക്കി. ദോഹയിൽ അമേരിക്കയും ഇറാനും തമ്മിൽ ചർച്ച നടക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ഇറാൻ ഇക്കാര്യം നിഷേധിച്ചത്.(Iran Denies US Talks In Doha Despite Trump Claims)
ഇറാൻ സംഘം ദോഹയിൽ എത്തുന്നുണ്ടെങ്കിലും അത് അമേരിക്കയുമായുള്ള ചർച്ചയ്ക്കല്ലെന്നും, മറിച്ച് നേരത്തെ ഒപ്പുവെച്ച ധാരണാപത്രത്തിലെ വ്യവസ്ഥകൾ, പ്രത്യേകിച്ച് മരവിപ്പിച്ച സ്വത്തുക്കൾ മോചിപ്പിക്കുന്നത് സംബന്ധിച്ച ആർട്ടിക്കിൾ 11-ന്റെ നടപ്പാക്കൽ വിലയിരുത്താൻ മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇറാൻ ചർച്ച ആവശ്യപ്പെട്ടെന്നും, അത് ദോഹയിൽ നടക്കുമെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ അവകാശപ്പെട്ടിരുന്നു. ഇറാനുമായുള്ള ചർച്ചകൾ ആണവായുധ നിരായുധീകരണത്തിൽ ഊന്നിയുള്ളതായിരിക്കുമെന്നും അദ്ദേഹം വാഷിംഗ്ടണിൽ മാധ്യമങ്ങളോട് പറഞ്ഞു.
അമേരിക്ക ധാരണാപത്രത്തിലെ വ്യവസ്ഥകൾ പാലിക്കാൻ തയ്യാറായാൽ മാത്രമേ സമഗ്ര ചർച്ചകളിലേക്ക് കടക്കുകയുള്ളൂവെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. മരവിപ്പിച്ച 1200 കോടി ഡോളറിൽ നിന്ന് 600 കോടി ഡോളർ ഉടൻ വിട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് ഇറാൻ. ഈ തുക ഉപയോഗിച്ച് അമേരിക്കൻ കാർഷികോൽപ്പന്നങ്ങൾ വാങ്ങാനാണ് തീരുമാനം. ജൂൺ 18-ന് നിലവിൽ വന്ന 14 വ്യവസ്ഥകളുള്ള ധാരണാപത്രത്തിൽ വെടിനിർത്തൽ, ഹോർമുസ് കടലിടുക്കിലെ സുരക്ഷ, എണ്ണ കയറ്റുമതി തുടങ്ങിയ നിർണായക വിഷയങ്ങൾ ഉൾപ്പെടുന്നു.
Story Summary
Iran has denied reports of upcoming talks with the US in Doha, despite President Donald Trump’s claims that negotiations regarding Iran’s nuclear disarmament were scheduled. While an Iranian delegation is visiting Doha to monitor the implementation of existing agreements—specifically the release of frozen assets—Tehran maintains that no formal bilateral talks with the US are planned until all conditions of their previous pact are met.

