അബുദാബി: പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ യു.എ.ഇ, ഒമാൻ, ബഹ്‌റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ സുരക്ഷാ നടപടികൾ ശക്തമാക്കി. യു.എ.ഇയിലെ ഫുജൈറയിലുണ്ടായ ഡ്രോൺ ആക്രമണവും തീപ്പിടുത്തവും മേഖലയിലെ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.(Gulf countries on high alert, Drones banned in Oman)
യു.എ.ഇയിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിൽ ഡ്രോൺ ആക്രമണത്തെത്തുടർന്ന് തീപ്പിടുത്തമുണ്ടായി. ഇതിനു പിന്നാലെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഫുജൈറയിൽ റോഡ് ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. പോർട്ട് ടണയ മുതൽ വില്ലേജ് ബ്രിഡ്ജ് വരെയുള്ള ഭാഗം പൂർണ്ണമായും അടച്ചു.
ഡ്രോൺ അവശിഷ്ടങ്ങൾ വീണ ഭാഗങ്ങളിൽ പരിശോധന തുടരുകയാണ്. ദേശീയ ആകാശപരിധിയിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. സർക്കാർ, വാണിജ്യ, വിനോദ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എല്ലാത്തരം ഡ്രോണുകൾക്കും നിരോധനം ബാധകമാണ്.
പാരാഗ്ലൈഡിംഗ്, പാരാമോട്ടോർ, മറ്റ് എയർ സ്പോർട്സ് പ്രവർത്തനങ്ങൾ എന്നിവയും താൽക്കാലികമായി നിർത്തിവെച്ചു. മാർച്ച് 3 മുതൽ പ്രാബല്യത്തിൽ വന്ന ഈ ഉത്തരവ് അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ തുടരും. പുതിയ പെർമിറ്റുകൾ നൽകില്ലെന്നും അതോറിറ്റി വ്യക്തമാക്കി.

