കൊച്ചി: ‘ദി കേരള സ്റ്റോറി 2’ എന്ന ചിത്രത്തിന്റെ റിലീസ് രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പ്രസ്താവിക്കും. സിംഗിൾ ബെഞ്ച് നടപടിക്ക് പിന്നാലെ നിർമ്മാതാക്കൾ നൽകിയ അപ്പീൽ അടിയന്തര സ്വഭാവത്തോടെ പരിഗണിച്ചാണ് കോടതി രാത്രി വൈകി വാദം കേട്ടത്.(The Kerala Story 2, High Court hears urgent hearing in appeal at night, verdict today)
രാത്രി 7.30-ന് ആരംഭിച്ച പ്രത്യേക സിറ്റിംഗിൽ ഡിവിഷൻ ബെഞ്ച് സുപ്രധാനമായ ചില ചോദ്യങ്ങൾ ഉന്നയിച്ചു. പൊതുതാത്പര്യ ഹർജിയായി സമർപ്പിക്കപ്പെട്ട ഒരു കേസ് എങ്ങനെ സിംഗിൾ ബെഞ്ചിന് പരിഗണിക്കാൻ കഴിയുമെന്ന് കോടതി ചോദിച്ചു. ഹർജി ഫയൽ ചെയ്തവർക്ക് അതിനുള്ള നിയമപരമായ അവകാശം എന്താണെന്നും കോടതി ആരാഞ്ഞു.
ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് കോടതിയിൽ ഉന്നയിച്ചത്. കേന്ദ്ര സെൻസർ ബോർഡ് ഒരു വിദഗ്ധ സമിതിയാണെന്നും അവർ അനുമതി നൽകിയ ചിത്രത്തിൽ സിംഗിൾ ബെഞ്ചിന് ഇടപെടാൻ കഴിയില്ലെന്നും നിർമ്മാതാക്കൾ വാദിച്ചു. ടീസർ പുറത്തിറങ്ങി 16 ദിവസത്തിന് ശേഷമാണ് ഹർജിക്കാർ കോടതിയെ സമീപിച്ചതെന്നും ഇത് ബോധപൂർവ്വമാണെന്നും അവർ ആരോപിച്ചു. ചിത്രം നിശ്ചയിച്ച സമയത്ത് റിലീസ് ചെയ്തില്ലെങ്കിൽ നിർമ്മാതാക്കൾക്ക് വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വരുമെന്ന് കോടതിയെ ബോധിപ്പിച്ചു.

