കൊച്ചി: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം സിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കസ്റ്റഡി അനുവദിച്ചത്. രഞ്ജിത്ത് നടത്തിയത് ഗുരുതരമായ കുറ്റകൃത്യമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.(Sexual assault case, Director Ranjith gets a setback, remanded in police custody)
രഞ്ജിത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. നട്ടെല്ലിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും നേരത്തെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തിയാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ ലഭിച്ച സാഹചര്യത്തിൽ തെളിവെടുപ്പ് നടപടികളിലേക്ക് പോലീസ് കടക്കും. ലൈംഗികാതിക്രമം നടന്നുവെന്ന് പറയുന്ന ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിലും കാരവനിലും എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വെച്ച്പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി.

