കൊച്ചി: ലൈംഗിക പീഡനക്കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചു. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് രഞ്ജിത്ത് കോടതിയിൽ വാദിച്ചത്. അതേസമയം, പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് പോലീസ്.(Ranjith says complaint is fake, Police seeking custody in court )
താൻ മോശമായ ആരോഗ്യസ്ഥിതിയിൽ ആണെന്നും ഒരാൾക്ക് മേൽ ബലം പ്രയോഗിക്കാനുള്ള ശാരീരിക കരുത്ത് തനിക്കില്ലെന്നും രഞ്ജിത്ത് കോടതിയെ അറിയിച്ചു. തനിക്ക് സിനിമയിലും പുറത്തും നിരവധി ശത്രുക്കളുണ്ട്. അവരുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ പരാതി.
നടി ഇതുവരെ ആഭ്യന്തര പരാതി പരിഹാര സെല്ലിന് മുന്നിൽ പരാതി നൽകിയിട്ടില്ല എന്നും, അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കാൻ തയ്യാറാണെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും അദ്ദേഹം അപേക്ഷിച്ചു. കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി രഞ്ജിത്തിനെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് പോലീസ് ആവശ്യപ്പെട്ടു. സംഭവം നടന്നുവെന്ന് പറയപ്പെടുന്ന കാരവാൻ കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്. ഇതിനായി പ്രതിയെ ലൊക്കേഷനിൽ എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നും പോലീസ് കോടതിയെ അറിയിച്ചു. പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.

