തുമകുരു: ദേശീയപാത 48-ൽ കല്ലംബെല്ലയ്ക്ക് സമീപം നടന്ന നാടകീയ സംഭവങ്ങൾക്കൊടുവിൽ കാറിനുള്ളിൽ നാടൻ ബോംബ് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. അങ്കോള സ്വദേശി നാഗേന്ദ്രയാണ് (30) മരിച്ചത്. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവതിയും ടാക്സി ഡ്രൈവറും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.(Man dies after detonating country made bomb inside car in Karnataka)
ബെംഗളൂരുവിലെ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയിലെ ലാബ് ടെക്നീഷ്യനായ രമ്യയെ നാഗേന്ദ്ര തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എട്ടു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെങ്കിലും, പിന്നീട് രമ്യ വിവാഹാലോചനയിൽ നിന്ന് പിന്മാറിയതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ബെംഗളൂരുവിലെ പിജിയിൽ നിന്നും രമ്യയെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ ദേശീയപാതയിൽ വച്ച് കാറിനുള്ളിൽ തർക്കമുണ്ടാവുകയും നാഗേന്ദ്ര യുവതിയെ ആക്രമിക്കുകയും ചെയ്തു.
ഓടുന്ന കാറിൽ നിന്ന് രമ്യ ചാടി രക്ഷപ്പെടുകയായിരുന്നു. ഈ സമയം ഡ്രൈവർ പ്രവീൺ വാഹനം നിർത്തി യുവതിയെ സഹായിക്കാൻ ശ്രമിച്ചു. നാഗേന്ദ്രയുടെ കയ്യിൽ ബോംബുകൾ ഉണ്ടെന്ന് രമ്യ മുന്നറിയിപ്പ് നൽകിയതായി ഡ്രൈവർ പറഞ്ഞു. തുടർന്ന് നാഗേന്ദ്ര കാറിനുള്ളിൽ കയറി സ്വയം ബോംബ് പൊട്ടിക്കുകയായിരുന്നു. സ്ഫോടനത്തിൽ കാർ പൂർണമായും തകർന്നു. സ്ഥലത്തുനിന്ന് മറ്റൊരു ബോംബ് കൂടി പോലീസ് കണ്ടെടുത്തു. ഡ്രൈവറുടെ മൊഴി പോലീസ് പരിശോധിച്ചുവരികയാണ്. നാഗേന്ദ്രയ്ക്ക് എങ്ങനെ ബോംബുകൾ ലഭിച്ചുവെന്നതിനെക്കുറിച്ച് ബെംഗളൂരു സിദ്ധാപുര പോലീസും തുമകുരു പോലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് പോലീസ് പരിശോധന നടത്തി.
Story Summary
A 30-year-old man named Nagendra died after detonating a country-made bomb inside a cab on National Highway-48 near Tumakuru, Karnataka. He had allegedly abducted a woman, who narrowly escaped the incident alongside the cab driver, and police are currently investigating how he procured the explosives.

