കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ജി. സന്ദീപിനുള്ള ശിക്ഷ കൊല്ലം അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ഇന്ന് വിധിക്കും. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. (Dr. Vandana Das murder case, Accused Sandeep to be sentenced today)
വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും കണക്കിലെടുത്താണ് ജഡ്ജി പി.എൻ. വിനോദ് പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. സന്ദീപിന് യാതൊരു വിധ മാനസിക അസ്വാസ്ഥ്യവുമില്ലെന്നും, കൃത്യം നടത്തുമ്പോൾ പൂർണ്ണ ബോധവാനായിരുന്നുവെന്നും വൈദ്യപരിശോധനയിലൂടെ തെളിയിക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞു. 70-ലധികം സാക്ഷികളെ വിസ്തരിച്ച കേസിൽ 207 രേഖകളും 22 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. 2023 മെയ് 10-നാണ് കേരളത്തെ നടുക്കിയ കൊലപാതകം നടന്നത്. പോലീസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ച സന്ദീപ്, കത്രിക ഉപയോഗിച്ച് ഡോ. വന്ദനയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

