തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ചുടുകല്ലുകൾ ഇത്തവണയും നഗരസഭ ശേഖരിക്കുമെന്ന് മേയർ വി.വി. രാജേഷ് അറിയിച്ചു. ശേഖരിക്കുന്ന കല്ലുകൾ വീട് നിർമ്മാണത്തിനായി ഉപയോഗിക്കും. അതേസമയം, നഗരത്തിലെ കുടിവെള്ളക്ഷാമത്തിൽ പ്രതിഷേധിച്ച് മന്ത്രി റോഷി അഗസ്റ്റിന്റെ വസതിക്ക് മുന്നിൽ ബിജെപി കുത്തിയിരിപ്പ് സമരം നടത്തി.(Attukal Pongala, Mayor VV Rajesh says that bricks will be used for house construction)
പൊങ്കാലയ്ക്ക് ശേഷം റോഡുകളിൽ അവശേഷിക്കുന്ന ഇഷ്ടികകൾ ശേഖരിക്കാൻ നഗരസഭ വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്. ഏകദേശം 2,95,000 കല്ലുകളാണ് കഴിഞ്ഞ വർഷം ഇത്തരത്തിൽ ശേഖരിച്ചത്. പൊങ്കാലയോടനുബന്ധിച്ച് ഭക്തർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാൻ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
നഗരത്തിന്റെ പത്ത് പ്രധാന പോയിന്റുകളിൽ മെഡിക്കൽ ടീമും ആംബുലൻസുകളും ഉണ്ടായിരിക്കും. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഉൾപ്പെടെയുള്ള പത്ത് 108 ആംബുലൻസുകൾ രാവിലെ 5 മണി മുതൽ സേവനത്തിനുണ്ടാകും. ഇടുങ്ങിയ റോഡുകളിൽ വേഗത്തിൽ എത്താൻ 4 ബൈക്ക് ഫസ്റ്റ് റെസ്പോൺസ് ടീമുകൾ, ഗൂർഖ ആംബുലൻസ്, ബൈക്ക് ഫീഡർ ആംബുലൻസ് എന്നിവ സജ്ജമാക്കി.

