കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിതയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു (Deepak Suicide Case). കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി വൈകിട്ട് അഞ്ചു മണി വരെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കിയ ഷിംജിതയെ റിമാൻഡ് ചെയ്തു.
കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷനിലെത്തിച്ച ഷിംജിതയെ മെഡിക്കൽ കോളേജ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. ഉന്നത ഉദ്യോഗസ്ഥർ തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഷിംജിത നൽകിയ മൊഴികൾ പോലീസ് ശേഖരിച്ച ശാസ്ത്രീയ തെളിവുകളുമായി ഒത്തുനോക്കും.
രണ്ട് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടതെങ്കിലും വൈകിട്ട് അഞ്ചു മണി വരെയാണ് കോടതി അനുവദിച്ചത്. മൊബൈൽ ഫോൺ നേരത്തെ ഹാജരാക്കിയതായും ചോദ്യം ചെയ്യൽ നടന്നതായും പ്രതിഭാഗം വാദിച്ചു. ദീപക്കിനെതിരെ താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് കോടതിക്ക് പുറത്ത് ഷിംജിത മാധ്യമങ്ങളോട് പറഞ്ഞത്.
സമൂഹ മാധ്യമങ്ങൾ വഴി ദീപക്കിനെതിരെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതാണ് അദ്ദേഹത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കേസ്. ഷിംജിതയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള സൈബർ പരിശോധനാ ഫലങ്ങൾ കേസിൽ നിർണ്ണായകമാകും.

