പാലക്കാട്: ആന്ധ്ര – ഒഡീഷ അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിക്കടത്ത് സംഘത്തിന്റെ തലവൻ ലബുഡു അജിത് കുമാറിനെ കേരള പോലീസ് പിടികൂടി. ആന്ധ്രപ്രദേശിലെ അനന്തഗിരി കോണ്ടിബ സ്വദേശിയായ ഇയാളെ പാലക്കാട് കസബ പോലീസാണ് അതിർത്തിയിലെ മലനിരകളിൽ നിന്ന് സാഹസികമായി കസ്റ്റഡിയിലെടുത്തത്.(Drug lord hiding in the hills of Andhra Pradesh arrested, Kerala Police’s daring operation)
കഴിഞ്ഞ മാസം പാലക്കാട് പുതുശ്ശേരിയിൽ വെച്ച് ചരക്ക് ലോറിയിൽ കടത്തുകയായിരുന്ന രണ്ട് കിലോ ഹാഷിഷ് ഓയിൽ പോലീസ് പിടികൂടിയിരുന്നു. ഈ കേസിൽ പിടിയിലായ മൂന്നംഗ സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ലഹരിമരുന്നിന്റെ ഉറവിടം ലബുഡു അജിത് കുമാറാണെന്ന വിവരം ലഭിച്ചത്.
പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസബ പോലീസ് ആന്ധ്രയിലെത്തുകയും പ്രാദേശിക സഹായത്തോടെ മലനിരകളിൽ തിരച്ചിൽ നടത്തി ഇയാളെ കണ്ടെത്തുകയുമായിരുന്നു. ആന്ധ്ര – ഒഡീഷ അതിർത്തിയിലെ ദുർഘടമായ മലനിരകളിൽ വൻതോതിൽ കഞ്ചാവ് കൃഷി ചെയ്യുകയും അവിടെ തന്നെ ഹാഷിഷ് ഓയിൽ നിർമ്മിച്ച് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് ഏജന്റുകൾ വഴി എത്തിക്കുന്നതുമാണ് ഇയാളുടെ രീതി.

