ന്യൂഡൽഹി: പാർലമെന്റ് പരിസരത്ത് വെച്ച് രവനീത് സിംഗ് ബിട്ടുവിനെ രാഹുൽ ഗാന്ധി ‘ഒറ്റുകാരൻ’ എന്ന് വിളിച്ചത് സിഖ് സമുദായത്തോടുള്ള അപമാനമാണെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ആരോപിച്ചു. രാഹുൽ ഗാന്ധി രാഷ്ട്രീയമായ എല്ലാ മര്യാദകളും ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Hardeep Singh Puri hits back at Rahul Gandhi’s remark)
രാജ്യത്തിന് വേണ്ടി വലിയ ത്യാഗങ്ങൾ ചെയ്ത സിഖ് ജനതയുടെ സേവനങ്ങളെ രാഹുൽ അപമാനിച്ചു. രാജ്യദ്രോഹികളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ‘ഒറ്റുകാരൻ’ എന്ന വാക്ക് ഒരു കേന്ദ്രമന്ത്രിക്കെതിരെ ഉപയോഗിച്ചത് അംഗീകരിക്കാനാവില്ല എന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ രാഹുലിന് കഴിയുന്നില്ല എന്നും, സഭാംഗമായി തുടരാൻ രാഹുൽ യോഗ്യനല്ലെന്നും ബിട്ടു പറഞ്ഞിരുന്നു.
സസ്‌പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എം.പിമാർ പാർലമെന്റ് കവാടത്തിൽ നടത്തുന്ന സമരത്തിനിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. സമരം ചെയ്യുന്ന എം.പിമാരെ “യുദ്ധം ജയിച്ചു വന്നതാണോ” എന്ന് രവനീത് ബിട്ടു പരിഹസിച്ചു. ഇതിൽ പ്രകോപിതനായ രാഹുൽ ഗാന്ധി ബിട്ടുവിനെ “ഒറ്റുകാരൻ” എന്ന് വിളിക്കുകയായിരുന്നു. ഇതിനെതിരെ ബിട്ടുവും രംഗത്തെത്തി, രാഹുലിനെ “രാജ്യത്തിന്റെ ശത്രു” എന്ന് വിശേഷിപ്പിച്ചു.



