പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ചെന്താമരയെ തൃശൂർ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റും. നിലവിൽ മറ്റ് രണ്ട് വധശിക്ഷാ തടവുകാർ കൂടിഇവിടെ കഴിയുന്നുണ്ട്. ചെന്താമര കൂടി എത്തുന്നതോടെ ഇവിടുത്തെ വധശിക്ഷാ തടവുകാരുടെ എണ്ണം മൂന്നായി ഉയരും.(Nenmara Double Murder Convict Chenthamara To Be Shifted To Viyyur High Security Jail)
പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചതോടെ കേരളത്തിലെ വിവിധ ജയിലുകളിലായി വധശിക്ഷ കാത്തുകഴിയുന്ന ആകെ തടവുകാരുടെ എണ്ണം 38 ആയി മാറിയിട്ടുണ്ട്. ജയിൽ വകുപ്പിന്റെ കണക്കുകൾ പ്രകാരം തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലാണ് ഏറ്റവും കൂടുതൽ വധശിക്ഷാ തടവുകാരുള്ളത്, ഇത് 24 പേരാണ്. വിയ്യൂർ സെൻട്രൽ ജയിലിൽ നാലും, കണ്ണൂർ സെൻട്രൽ ജയിലിൽ മൂന്നും, മലപ്പുറം തവനൂർ ജയിലിൽ ഒരാളും, തിരുവനന്തപുരം വനിതാ ജയിലിൽ മൂന്ന് പേരും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നുണ്ട്.
കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ചെന്താമരയ്ക്ക് പരമാവധി ശിക്ഷയായ തൂക്കുകയർ വിധിച്ചത്. വധശിക്ഷയ്ക്ക് പുറമെ 20 ലക്ഷം രൂപ പിഴയായും ഒടുക്കണം. ഈ തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നഷ്ടപരിഹാരമായി നൽകാനാണ് ഉത്തരവ്. പിഴയടച്ചില്ലെങ്കിൽ മൂന്ന് വർഷം അധിക തടവ് അനുഭവിക്കേണ്ടി വരും. ചെന്താമരയ്ക്ക് യാതൊരുവിധ മാനസിക പ്രശ്നങ്ങളുമില്ലെന്നും, ഇയാൾ വീണ്ടും കുറ്റകൃത്യം ചെയ്യാൻ സാധ്യതയുള്ള അതീവ അപകടകാരിയായ സ്വഭാവക്കാരനാണെന്നും കോടതി വിലയിരുത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ സമാനമായ കൊലക്കേസുകൾ വിശദമായി റഫർ ചെയ്ത ശേഷമാണ് കോടതി ഈ വിധി പ്രസ്താവിച്ചത്.
Story Summary
Chenthamara, sentenced to death in the Nenmara twin murder case, will be shifted to the Viyyur High Security Jail, joining two other death row inmates. Following the Palakkad Additional Sessions Court’s verdict, the total number of death row convicts in Kerala has risen to 38 across various prisons.


