തിരുവനന്തപുരം: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചതോടെ, കേരളത്തിലെ വിവിധ ജയിലുകളിലായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന തടവുകാരുടെ എണ്ണം 38 ആയി ഉയർന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകിയത്. നിലവിൽ സംസ്ഥാനത്തെ വിവിധ സെൻട്രൽ ജയിലുകളിലും അതീവ സുരക്ഷാ ജയിലുകളിലുമായി 37 പേരാണ് വധശിക്ഷ കാത്തു കഴിയുന്നത്.(Nenmara Chenthamara Verdict, Total 38 Death Row Convicts In Kerala Jails)
ജയിൽ വകുപ്പിന്റെ കണക്കുകൾ പ്രകാരം തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലാണ് ഏറ്റവും കൂടുതൽ വധശിക്ഷാ തടവുകാരുള്ളത്- 24 പേർ. തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ നാലും, കണ്ണൂർ സെൻട്രൽ ജയിലിൽ മൂന്നും, മലപ്പുറം തവനൂർ ജയിലിൽ ഒരാളും, വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ രണ്ടുപേരും ശിക്ഷ കാ കഴിയുന്നു. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ മൂന്ന് വനിതാ തടവുകാരും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നുണ്ട്. ഇതിന് പിന്നാലെയാണ് 38-ാമനായി ചെന്താമരയും വധശിക്ഷാ തടവുകാരുടെ പട്ടികയിലേക്ക് എത്തുന്നത്.
വധശിക്ഷയ്‌ക്കൊപ്പം പ്രതി ചെന്താമര 20 ലക്ഷം രൂപ പിഴയും ഒടുക്കണം. ഈ തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നൽകാനാണ് കോടതി ഉത്തരവിട്ടത്. പ്രതിക്ക് തുക നൽകാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാന സർക്കാർ ഈ ആശ്വാസധനം ഉറപ്പാക്കണം. പിഴയടച്ചില്ലെങ്കിൽ പ്രതി 3 വർഷം അധിക തടവ് അനുഭവിക്കേണ്ടി വരും. ചെന്താമരയ്ക്ക് യാതൊരുവിധ മാനസിക പ്രശ്നങ്ങളുമില്ലെന്ന് സൈക്കോളജി, സൈക്യാട്രി റിപ്പോർട്ടുകൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി. ജാമ്യവ്യവസ്ഥകൾ ലംഘിച്ച് വീണ്ടും കുറ്റകൃത്യം ചെയ്ത പ്രതിക്ക് മാനസാന്തരമുണ്ടാകാൻ സാധ്യതയില്ലെന്നും, സാഹചര്യ തെളിവുകളും ആസൂത്രിത സ്വഭാവവും വധശിക്ഷയ്ക്ക് പര്യാപ്തമാണെന്നും വ്യക്തമാക്കിയാണ് കോടതി പ്രതിഭാഗത്തിന്റെ വാദങ്ങൾ പൂർണ്ണമായി തള്ളിയത്.
Story Summary
With the death penalty awarded to Chenthamara in the Nenmara twin murder case, the total number of death row convicts in Kerala has risen to 38. Officially, 24 inmates are in Poojappura Central Jail, 4 in Viyyur, 3 in Kannur, 1 in Tavanur, 2 in Viyyur High Security Jail, and 3 female convicts in Thiruvananthapuram Women’s Jail.


