ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാരക്കരാർ രാജ്യത്തിന്റെ വിജയമാണെന്ന് പിയൂഷ് ഗോയൽ ലോക്‌സഭയിൽ പറഞ്ഞു. ഒരു വർഷം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഈ കരാർ യാഥാർഥ്യമായതെന്ന് അദ്ദേഹം വ്യക്തമാക്കി.(Make in India for the world, Piyush Goyal on India-US trade deal in Parliament)
ഇന്ത്യൻ കർഷകരുടെ താൽപ്പര്യങ്ങൾ കണക്കിലെടുത്ത് കൃഷി, പാൽ തുടങ്ങിയ മേഖലകൾക്ക് കരാറിൽ പ്രത്യേക സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. ഇത് ഇന്ത്യയുടെ പ്രധാന ആവശ്യമായിരുന്നു. പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ഫെബ്രുവരി രണ്ടിന് നടത്തിയ ചർച്ചകൾക്ക് പിന്നാലെ, ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 18 ശതമാനമായി ട്രംപ് കുറച്ചു. മറ്റ് പല രാജ്യങ്ങളെക്കാളും കുറഞ്ഞ നിരക്കാണിത്.
ചെറുകിട-ഇടത്തരം വ്യാപാരികൾ, വിദഗ്ധ തൊഴിലാളികൾ, വ്യവസായികൾ എന്നിവർക്ക് അന്താരാഷ്ട്ര വിപണിയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാൻ കരാർ വഴിയൊരുക്കും. നൂതനമായ അമേരിക്കൻ സാങ്കേതികവിദ്യകൾ ഇന്ത്യയിലേക്ക് എളുപ്പത്തിൽ ലഭ്യമാകാൻ ഈ കരാർ സഹായിക്കും. ഇത് ‘വികസിത ഭാരതം 2047’ എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെപ്പാണെന്ന് മന്ത്രി പറഞ്ഞു.
ലോകത്തിനുവേണ്ടി ഇന്ത്യയിൽ നിർമ്മിക്കുക, രൂപകൽപ്പന ചെയ്യുക എന്നതടക്കമുള്ള ലക്ഷ്യം കൈവരിക്കാൻ കരാർ സഹായിക്കുമെന്ന് പിയൂഷ് ഗോയൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായതായും അദ്ദേഹം കൂട്ടിച്ചേർത്തു.



