തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്ര പരിസരത്ത് നടന്ന അവലോകന യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു. പൊങ്കാല ദിവസം ചന്ദ്രഗ്രഹണം അനുഭവപ്പെടുന്നതിനാൽ ദർശന സമയത്തിൽ നാല് മണിക്കൂർ കുറവുണ്ടാകുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത.(Attukal Pongala, Minister VN Vasavan assesses preparations)
വനിതാ പോലീസ്, ഫയർഫോഴ്‌സ്, എക്സൈസ് ഉദ്യോഗസ്ഥർ എന്നിവരെ കൂടുതൽ നിയോഗിക്കും. പൊങ്കാലയുടെ തലേദിവസം വൈകുന്നേരം 6 മുതൽ പിറ്റേന്ന് വൈകുന്നേരം 6 വരെ നഗരത്തിൽ മദ്യനിരോധനം ഏർപ്പെടുത്തും. ഫയർഫോഴ്‌സിന്റെ നിർദ്ദേശപ്രകാരം പൊങ്കാല ദിവസം ഹൈഡ്രജൻ ബലൂണുകൾക്ക് നിരോധനം ഉണ്ടാകും. 28 വാർഡുകൾ ഉത്സവ മേഖലയായി പ്രഖ്യാപിക്കും, അവധി നൽകും.
കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം പരിശോധിക്കാൻ സംയുക്ത പരിശോധന നടത്തും. ക്ഷേത്രപരിസരത്തെ കടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കും. കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ നടപടി എടുക്കും.
കെഎസ്ആർടിസി 700 ബസുകളും ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി 250 ബസുകളും പ്രത്യേക സർവീസ് നടത്തും. ക്ഷേത്രപരിസരത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പോലീസും കെഎസ്ആർടിസിയും ചേർന്ന് പ്രത്യേക പ്ലാൻ തയ്യാറാക്കും. പൊങ്കാലയ്ക്ക് ശേഷം നഗരം ശുചിയാക്കാൻ 2500 തൊഴിലാളികളെയും 150 ട്രക്കുകളെയും നഗരസഭ സജ്ജമാക്കും. വഴിപാടായി നൽകുന്ന അന്നദാനത്തിന് രജിസ്ട്രേഷൻ നിർബന്ധമാക്കും.
കുത്തിയോട്ടത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി പീഡിയാട്രീഷ്യൻ ഉൾപ്പെടുന്ന പ്രത്യേക മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമാക്കും. ഗ്രഹണം കാരണം ദർശന സമയം കുറയുന്നതിനാൽ, ഭക്തർക്ക് വെയിൽ കൊള്ളാതെ വരി നിൽക്കാൻ അവിട്ടം തിരുനാൽ ലൈബ്രറി മുതൽ നടപ്പന്തൽ ക്രമീകരിക്കും. ക്ഷേത്രത്തിൽ നിന്ന് 20 കിലോമീറ്റർ ദൂരേക്ക് വരെ പൊങ്കാല അടുപ്പുകൾ നീളുന്നതിനാൽ എല്ലായിടത്തും ആംബുലൻസ്, ഓക്സിജൻ സിലിണ്ടർ സൗകര്യങ്ങൾ ഉറപ്പാക്കാൻ മന്ത്രി നിർദ്ദേശിച്ചു. മേയർ വി.വി. രാജേഷ്, ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം, സിറ്റി പോലീസ് കമ്മീഷണർ കെ. കാർത്തിക് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

