തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ പരിഹസിച്ച് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോൺ ബ്രിട്ടാസ്. തള്ളൽ ഒരു കായിക ഇനമായിരുന്നെങ്കിൽ കേരളത്തിന് ഒളിംപിക്സിൽ മെഡൽ കിട്ടിയേനെ എന്ന ചിന്തയാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ കേൾക്കുമ്പോൾ ആരുടെയും മനസ്സിലേക്ക് വരികയെന്ന് അദ്ദേഹം പറഞ്ഞു.(John Brittas Criticises Chief Minister VD Satheesan Over False Industry Investment Claims)
വി.ഡി. സതീശൻ താൻ പ്രതിപക്ഷ നേതാവല്ല, മറിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന സുപ്രധാനമായ കാര്യം ആലോചിക്കണമെന്നും സംസ്ഥാനത്തിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ടെന്നും ബ്രിട്ടാസ് ഓർമ്മിപ്പിച്ചു. ഒരു പ്രമുഖ വ്യവസായ ഗ്രൂപ്പിനെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയെ അദ്ദേഹം വിമർശിച്ചു.
കോൺഗ്രസിന്റെ കവലയോഗങ്ങളിൽ പറയുന്നതുപോലെയുള്ള അബദ്ധമല്ല ഇത്. ലോകത്തിലെ ഏറ്റവും വലിയ മാധ്യമങ്ങളിലൊന്നിനോട് സംസാരിക്കുമ്പോൾ ഭാഗികമായെങ്കിലും സത്യം വേണ്ടേ എന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഈ വമ്പൻ അവകാശവാദം പൊളിഞ്ഞതോടെയാണ് ബന്ധപ്പെട്ട വ്യവസായ ഗ്രൂപ്പിന് പരസ്യമായി വിശദീകരണം നൽകേണ്ടി വന്നത്.
ഒടുവിൽ, അത് കപ്പലല്ല ബോട്ടാണെന്നും, എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് വന്ന നിക്ഷേപമാണെന്നുമുള്ള സത്യം മുൻ വ്യവസായ മന്ത്രി പി. രാജീവ് രേഖകൾ സഹിതം പുറത്തുവിടുകയും ചെയ്തു. വി.ഡി. സതീശൻ സർക്കാർ രണ്ടു മാസം തികയ്ക്കുകയാണ്. ഈ യു.ഡി.എഫ് സർക്കാരിന്റെ പ്രകടനത്തെ വിലയിരുത്താൻ നിരവധി കാര്യങ്ങളുണ്ട്. എന്നാൽ, ഇത്തരം ‘തള്ളലുകൾക്ക്’ അപ്പുറം കേരളം പ്രതീക്ഷിക്കുന്ന ചിലതുണ്ട്, മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മുന്നണിയും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ ഒരു ചെറിയ ശതമാനമെങ്കിലും നടപ്പിലാക്കണമെന്ന് ജനം ആഗ്രഹിക്കുന്നു. തന്നെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളുടെ പരിലാളനയിൽ വി.ഡി. സതീശൻ അത് മറന്നുപോകരുത്. താനൊരു മുഖ്യമന്ത്രിയാണെന്ന ബോധ്യത്തോടെ വേണം വരുംദിവസങ്ങളിൽ അദ്ദേഹം പ്രവർത്തിക്കാൻ. സ്വന്തം സംഘടനയായ കെ.എസ്.യുവിന്റെ പിള്ളേരുടെ മുന്നിലെങ്കിലും താനൊരു മുഖ്യമന്ത്രിയാണെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട് എന്നും ജോൺ ബ്രിട്ടാസ് പരിഹസിച്ചു.
Story Summary
CPM MP John Brittas severely criticized Kerala Chief Minister V.D. Satheesan over his recent declarations in an international media interview, mockingly stating that Kerala would win Olympic medals if ‘exaggeration’ were a sport. Brittas, backed by documents shared by former minister P. Rajeeve, exposed that the investment claimed by the CM involved boats rather than ships and was initiated under the previous LDF tenure.


