തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്ന് പഴയ ബസുകൾ കേരളത്തിലെത്തിച്ച് സർവീസ് നടത്തുന്നതിന് സംസ്ഥാന ഗതാഗത അതോറിറ്റി വിലക്കേർപ്പെടുത്തി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടി. ഇതോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സർവീസിന് തയ്യാറെടുത്തിരുന്ന ഇരുനൂറിലധികം സ്വകാര്യ ബസുകളുടെ പെർമിറ്റ് നടപടികൾ പ്രതിസന്ധിയിലായി.(Private buses faces issue in Kerala, Around 200 buses are stranded)
ഡൽഹി, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ബസുകളുടെ കാലാവധി 8 മുതൽ 10 വർഷം വരെയാണ്. എന്നാൽ കേരളത്തിൽ ഇത് 22 വർഷമാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന പഴയ ബസുകൾ വാങ്ങി അറ്റകുറ്റപ്പണി നടത്തി ഇവിടെ ലാഭകരമായി സർവീസ് നടത്തുകയായിരുന്നു ഉടമകൾ ചെയ്തിരുന്നത്.
ഇത്തരത്തിൽ കൊണ്ടുവരുന്ന ബസുകൾ പഴക്കം ചെന്നതിനാൽ സുരക്ഷാ പ്രശ്നങ്ങളും വായു മലിനീകരണവും ഉണ്ടാക്കുന്നു എന്നതാണ് ഗതാഗത അതോറിറ്റിയുടെ കണ്ടെത്തൽ. പഴയ ബസുകളെ നിരത്തിൽ നിന്ന് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഫിറ്റ്നസ് ഫീസും കുത്തനെ കൂട്ടിയിട്ടുണ്ട്. 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസ് 1,110 രൂപയിൽ നിന്ന് 14,200 രൂപയായാണ് വർദ്ധിപ്പിച്ചത്.
മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ സ്വകാര്യ ബസ് മേഖലയെയാണ് ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. പുതിയ ബസ് വാങ്ങാൻ 50 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നിരിക്കെ, പെട്ടെന്നുള്ള ഈ നിരോധനം വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് ബസുടമകളുടെ പരാതി.

