കാസർഗോഡ്: ദേശീയപാത 66-ലെ കുമ്പള ആരിക്കാടി ടോൾ പ്ലാസയിലെ ടോൾ പിരിവ് നിർത്തലാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ടോൾ പ്ലാസയുടെ പ്രവർത്തനം 48 മണിക്കൂറിനകം പൂർണ്ണമായും അവസാനിപ്പിക്കാനാണ് നിർദ്ദേശം. ഇതുസംബന്ധിച്ച ഫയലിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഒപ്പുവെച്ചതോടെ മാസങ്ങൾ നീണ്ട ജനകീയ പ്രക്ഷോഭത്തിനാണ് വിജയകരമായ അന്ത്യമാകുന്നത്. കേന്ദസർക്കാർ ഉത്തരവ് ഉടനിറങ്ങും.(Central government order to close Kumbala toll plaza to be issued today)
കഴിഞ്ഞ ദിവസം ഉച്ചയോടെ തന്നെ മന്ത്രിയുടെ നിർദ്ദേശം ടോൾ പ്ലാസയിൽ എത്തിയതായും വൈകുന്നേരത്തോടെ ടോൾ പിരിവ് നിർത്തിയതായും റിപ്പോർട്ടുകളുണ്ട്. 60 കിലോമീറ്റർ പരിധിക്കുള്ളിൽ രണ്ട് ടോൾ പ്ലാസകൾ പാടില്ലെന്ന ദേശീയപാത അതോറിറ്റിയുടെ നിയമം ലംഘിച്ചാണ് തലപ്പാടി ടോൾ പ്ലാസയ്ക്ക് വെറും 22 കിലോമീറ്റർ അകലെ ആരിക്കാടിയിൽ ടോൾ ബൂത്ത് സ്ഥാപിച്ചത്.
ജനുവരി 12-ന് ടോൾ പിരിവ് ആരംഭിച്ചതു മുതൽ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് നടന്നത്. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള ആക്ഷൻ കമ്മിറ്റിയും വിവിധ രാഷ്ട്രീയ പാർട്ടികളും അനിശ്ചിതകാല സമരത്തിലായിരുന്നു.

