തിരുവനന്തപുരം: കൊച്ചിയിലെ വൈറ്റില മേൽപ്പാലം അശാസ്ത്രീയ നിർമ്മാണത്തിന്റെ ഉദാഹരണമാണെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ (KB Ganesh Kumar). പാലത്തിന്റെ തൂണുകൾ സ്ഥാപിച്ചതിൽ ഗുരുതരമായ പിഴവുണ്ടെന്നും എത്രയും വേഗം ഇത് തല്ലിപ്പൊളിച്ച് നീക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പാലത്തിന് താഴെ വാഹനങ്ങൾ തിരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. തൂണുകൾ തെറ്റായ സ്ഥാനത്താണ് സ്ഥാപിച്ചിരിക്കുന്നത്. ഈ അശാസ്ത്രീയത പരിഹരിക്കാനായി ഒന്നരക്കോടി രൂപ ഇപ്പോൾ അനുവദിക്കേണ്ടി വന്നതായും മന്ത്രി പറഞ്ഞു. റോഡ് നിർമ്മാണത്തിലെ ആസൂത്രണമില്ലായ്മ മൂലം അപകടമേഖലകൾ (ബ്ലാക്ക് സ്പോട്ടുകൾ) വർദ്ധിക്കുന്നു. പുതിയ റോഡുകളിൽ പോലും ആറോളം അപകടമേഖലകൾ ഉണ്ടാകുന്നത് നിർമ്മാണത്തിലെ അപാകത മൂലമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇക്കാലത്തെ റോഡ് ഡിസൈനിംഗ് പലപ്പോഴും ഗൂഗിൾ മാപ്പ് നോക്കിയാണെന്ന് മന്ത്രി പരിഹസിച്ചു. സിവിൽ എൻജിനീയറിംഗിൽ റോഡ് ഡിസൈനിംഗ് കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ഗതാഗത വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റോഡ് പ്ലാനിംഗിലെ പാകപ്പിഴകൾ വലിയ അപകടങ്ങൾക്ക് കാരണമാകുന്ന പശ്ചാത്തലത്തിലാണ് ഗതാഗതമന്ത്രിയുടെ ഈ തുറന്നടിക്കൽ. വൈറ്റിലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മന്ത്രി നിർദ്ദേശിച്ച മാറ്റങ്ങൾ ഉടൻ നടപ്പിലാക്കുമെന്നാണ് സൂചന.

