ഇസ്ലാമാബാദ്: ടി20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെതിരെ ആഞ്ഞടിച്ച് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഐ.സി.സി പൂർണ്ണമായും ഇന്ത്യയുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വഴങ്ങിയെന്നും, സംഘടനയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. (ICC is a hostage of India, a new organization is needed, says Pakistan Defense Minister)
ഇന്ത്യയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഐ.സി.സി ബന്ദിയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാന്യന്മാരുടെ കളിയായ ക്രിക്കറ്റിന്റെ അന്തസ്സ് കാക്കാൻ ഐ.സി.സിക്ക് പകരം മറ്റൊരു ആഗോള സംഘടന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കി പകരം സ്കോട്ട്ലൻഡിനെ ഉൾപ്പെടുത്തിയ ഐ.സി.സി നടപടി പക്ഷപാതപരമാണെന്ന് ഖ്വാജ ആസിഫ് പറഞ്ഞു.
മത്സരങ്ങൾ ഇന്ത്യക്ക് പുറത്തേക്ക് മാറ്റണമെന്ന ആവശ്യം തള്ളിയതിനെത്തുടർന്ന് ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് നീക്കം ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചും ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഈ മാസം 15-ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാനാണ് പാകിസ്ഥാൻ തീരുമാനിച്ചിരിക്കുന്നത്.



