ടെഹ്റാൻ: അമേരിക്കയുമായുള്ള തർക്കങ്ങൾ പരിഹരിക്കാനും ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുമുള്ള സുപ്രധാന നീക്കങ്ങളുമായി ഇറാൻ രംഗത്തെത്തി (Iran-US Nuclear Talks). മേഖലയിലെ വിവിധ രാജ്യങ്ങൾ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ ഇറാൻ വിദേശകാര്യ മന്ത്രാലയം പരിശോധിച്ചു വരികയാണെന്നും വരും ദിവസങ്ങളിൽ ചർച്ചകൾക്കുള്ള കൃത്യമായ രൂപരേഖ തയ്യാറാകുമെന്നും മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘർഷ സാധ്യതകൾ നിലനിൽക്കെത്തന്നെ, പ്രശ്നങ്ങൾ നയതന്ത്രപരമായി പരിഹരിക്കാനുള്ള ശ്രമങ്ങൾക്കാണ് മുൻഗണന നൽകുന്നത്. ഖത്തർ, തുർക്കി, ഈജിപ്ത്, ഒമാൻ എന്നീ രാജ്യങ്ങൾ ഈ ദൂത്യത്തിൽ മധ്യസ്ഥരായി പ്രവർത്തിക്കുന്നുണ്ട്.
അതിനിടെ, വെള്ളിയാഴ്ച ഇസ്താംബൂളിൽ വെച്ച് അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ആണവ ചർച്ചകൾ പുനരാരംഭിക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഉത്തരവിട്ടതായും സൂചനയുണ്ട്. ഉപരോധങ്ങൾ മൂലം തകർന്ന സമ്പദ്വ്യവസ്ഥയെ വീണ്ടെടുക്കാൻ ഈ ചർച്ചകൾ ഇറാന് അത്യന്താപേക്ഷിതമാണ്. എങ്കിലും യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കണമെന്നും മിസൈൽ പദ്ധതികൾക്ക് നിയന്ത്രണം വേണമെന്നുമുള്ള അമേരിക്കയുടെ കർശന നിബന്ധനകൾ ചർച്ചകളിൽ നിർണ്ണായകമാകും.



