തിരുപ്പൂർ: ആധുനിക അലോപ്പതി ചികിത്സയും ആശുപത്രി പ്രസവവും പൂർണ്ണമായി ഒഴിവാക്കി, വീട്ടിനുള്ളിൽ ‘പ്രകൃതിദത്ത’ രീതിയിൽ പ്രസവിക്കാൻ ശ്രമിച്ച മുപ്പത്തിരണ്ടുകാരി അമിത രക്തസ്രാവത്തെ തുടർന്ന് മരണപ്പെട്ടു (Tiruppur Home Delivery Death). തമിഴ്‌നാട്ടിലെ തിരുപ്പൂർ സ്വദേശിനിയായ ശശികലയാണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് കൊളന്തൈസാമിക്കെതിരെ തമിഴ്‌നാട് പോലീസ് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. പ്രസവത്തിനായി കുടുംബം യൂട്യൂബ് (YouTube) ദൃശ്യങ്ങളെയാണ് പ്രധാനമായും ആശ്രയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
ശശികലയുടെ ആദ്യ പ്രസവം സിസേറിയൻ ആയിരുന്നു. ഇതിനുപിന്നാലെയാണ് ഇവർക്ക് അലോപ്പതി ചികിത്സയോട് കടുത്ത വിമുഖത തോന്നിയത്. രണ്ടാമത്തെ പ്രസവത്തിൽ എങ്ങനെയെങ്കിലും സിസേറിയൻ ഒഴിവാക്കണമെന്നും പൂർണ്ണമായും പ്രകൃതിദത്തമായ രീതിയിൽ കുഞ്ഞിന് ജന്മം നൽകണമെന്നും കുടുംബം ഉറപ്പിച്ചു. ഇതിനായി സർക്കാർ ആരോഗ്യ പ്രവർത്തകരും ആശാ വർക്കർമാരും നൽകിയ നിരന്തരമായ നിർദ്ദേശങ്ങളും, കൃത്യമായ ഇടവേളകളിൽ നടത്തേണ്ടിയിരുന്ന മെഡിക്കൽ പരിശോധനകളും സ്കാനിംഗുകളും ഇവർ ബോധപൂർവ്വം പൂർണ്ണമായി ഒഴിവാക്കുകയായിരുന്നു.
കഴിഞ്ഞദിവസം വീട്ടിനുള്ളിൽ വെച്ച് ശശികല ആരോഗ്യവാനായ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും തൊട്ടുപിന്നാലെ കാര്യങ്ങൾ കൈവിട്ടുപോയി. പ്രസവത്തിന് ശേഷം ഗർഭപാത്രത്തിൽ നിന്നും പ്ലാസന്റ (placenta – മറുപിള്ള) പുറത്തെടുക്കാൻ ഇവർക്ക് സാധിച്ചില്ല. ഇതേത്തുടർന്ന് ശശികലയ്ക്ക് കടുത്ത രീതിയിൽ ആന്തരിക രക്തസ്രാവം ഉണ്ടാവുകയായിരുന്നു. യുവതിയുടെ നില അതീവ വഷളായതോടെ കുടുംബാംഗങ്ങൾ ആദ്യം പെരുന്തുറൈയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ കുഞ്ഞ് പൂർണ്ണ ആരോഗ്യവാനായി സുരക്ഷിതമായിരിക്കുന്നു.
ശാസ്ത്രീയമായ പ്രസവ രീതികളെ വെല്ലുവിളിച്ചുള്ള ഇത്തരം വ്യാജ ചികിത്സകൾക്കെതിരെ കർശന നടപടിയാണ് തമിഴ്‌നാട് ആരോഗ്യവകുപ്പും പോലീസും സ്വീകരിക്കുന്നത്. മരണത്തിൽ കുടുംബത്തിന്റെ ഭാഗത്തുനിന്ന് പരാതികളൊന്നും ഉണ്ടായിട്ടില്ലെങ്കിലും, പോലീസും ആരോഗ്യവകുപ്പും സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഭർത്താവ് കൊളന്തൈസാമിക്കെതിരെ നരഹത്യയ്ക്കും നാഷണൽ മെഡിക്കൽ കമ്മീഷൻ ആക്ട് (NMC Act) പ്രകാരവുമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ തമിഴ്‌നാട് ആരോഗ്യവകുപ്പ് ഉന്നതതല സമാന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
Story Summary: A 32-year-old woman, Sashikala, died due to excessive bleeding in Tiruppur after attempting a “natural birth” at home by watching YouTube videos to avoid an allopathic C-section. The Tamil Nadu police registered a homicide case against her husband, Kolanthaisamy, for medical negligence.

