റിപ്പോർട്ട് : അൻവർ ഷരീഫ്
കോഴിക്കോട്: മാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളിൽ അനുമതിയില്ലാതെ ക്യാമറ സ്ഥാപിച്ച് ജീവനക്കാരുടെയും പൊതുജനങ്ങളുടെയും ദൃശ്യങ്ങൾ പകർത്തിയെന്ന ആരോപണത്തിൽ പ്രതിഷേധം ശക്തമാകുന്നു (Mavoor Panchayat hidden camera controversy). സംഭവത്തിൽ ആരോപണവിധേയനായ താത്കാലിക ജീവനക്കാരനെ ഉടൻ സർവീസിൽ നിന്ന് പുറത്താക്കുകയും നിയമനടപടികൾ സ്വീകരിച്ച് അറസ്റ്റ് ചെയ്യുകയും വേണമെന്നാവശ്യപ്പെട്ട് സിപിഎം മാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
സംഭവത്തെ ലഘൂകരിക്കാനോ ഒത്തുതീർപ്പാക്കാനോ ശ്രമിക്കുന്നുവെന്ന ആരോപണം ഉയർത്തി പഞ്ചായത്ത് സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും നിലപാടുകളും പ്രതിഷേധക്കാർ ചോദ്യം ചെയ്തു. സ്വകാര്യതയെ ബാധിക്കുന്ന ഗൗരവമായ വിഷയത്തിൽ വ്യക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധയോഗം സിപിഎം കുന്ദമംഗലം ഏരിയ സെക്രട്ടറി പി. ഷൈപു ഉദ്ഘാടനം ചെയ്തു. സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെയും സേവനങ്ങൾക്കായി എത്തുന്ന പൊതുജനങ്ങളുടെയും സ്വകാര്യത ലംഘിക്കപ്പെട്ട സംഭവത്തിൽ കുറ്റാരോപിതനെ സംരക്ഷിക്കുന്ന തരത്തിലുള്ള സമീപനമാണ് ചില അധികൃതർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
സിപിഎം കണ്ണിപറമ്പ് ലോക്കൽ കമ്മിറ്റി അംഗവും ഗ്രാമപഞ്ചായത്ത് അംഗവുമായ എൻ. ഗിരീഷ് അധ്യക്ഷത വഹിച്ചു. മാവൂർ ലോക്കൽ സെക്രട്ടറി പി. സുനിൽകുമാർ സ്വാഗതം ആശംസിച്ചു.
യോഗത്തിൽ ഏരിയ കമ്മിറ്റി അംഗം പുതുക്കുടി സുരേഷ്, എം. ധർമ്മജൻ, കെ.പി. ചന്ദ്രൻ, എൻ. ബാലചന്ദ്രൻ തുടങ്ങിയ നേതാക്കൾ സംസാരിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും നേതാക്കൾ മുന്നോട്ടുവച്ചു.
Story Summary:
CPI(M) workers staged a protest march to the Mavoor Grama Panchayat office demanding the dismissal and arrest of a temporary employee accused of secretly recording staff and visitors using a hidden camera. Protest leaders also questioned the response of local authorities to the incident.

