തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് വലിയ പരിഗണനയാണ് ലഭിച്ചിരിക്കുന്നതെന്നും അത് നടപ്പിലാക്കാനുള്ള ശേഷി സംസ്ഥാന സർക്കാരിനുണ്ടോ എന്നാണ് പരിശോധിക്കേണ്ടതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്ന പ്രചാരണം നൂറ് ശതമാനം നുണയാണെന്നും അദ്ദേഹം പറഞ്ഞു.(It is 100% a lie to say that Kerala is being ignored, Rajeev Chandrasekhar about Union Budget)
ബജറ്റിൽ കേരളത്തിന് എന്തെല്ലാം ലഭിച്ചു എന്ന് വ്യക്തമാക്കുന്ന എട്ട് പേജുള്ള രേഖ തന്റെ പക്കലുണ്ടെന്നും ഇത് ഉടൻ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിന്റെ റിപ്പോർട്ട് കാർഡ് കാണിക്കുന്നതിന് പകരം കേന്ദ്രത്തിനെതിരെ കുപ്രചാരണം നടത്താനാണ് സിപിഎം ശ്രമിക്കുന്നത്. കേരളത്തിന് ലഭിച്ച റെയിൽവേ വിഹിതത്തെക്കുറിച്ചും പദ്ധതികളെക്കുറിച്ചും വിശദീകരിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി തന്നെ നേരിട്ട് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം അറിയിച്ചു.
സെമികണ്ടക്ടർ മിഷനായി 40,000 കോടി രൂപയുടെ അധികവിഹിതം അനുവദിച്ചതിനെക്കുറിച്ച് അദ്ദേഹം ഫേസ്ബുക്കിൽ വിശദീകരിച്ചു. ആദ്യഘട്ടം (ISM 1.0) ശക്തമായ അടിത്തറ പാകാനായിരുന്നുവെങ്കിൽ, രണ്ടാം ഘട്ടം ലക്ഷ്യമിടുന്നത് വലിയ വളർച്ചയും സ്വയംപര്യാപ്തതയുമാണ്. ഈ മിഷനിലൂടെ ചിപ്പ് രൂപകൽപ്പനയിലും ഗവേഷണത്തിലും മികവുള്ള ലോകോത്തര പ്രതിഭകളുടെ കേന്ദ്രമായി ഇന്ത്യ മാറും. നമ്മുടെ കരുത്തുകൾ ശരിയായി പ്രയോജനപ്പെടുത്തിയാൽ ഈ മേഖലയിൽ ഇന്ത്യയെ തോൽപ്പിക്കാൻ ആർക്കും കഴിയില്ലെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പട്ടിക തയ്യാറാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. അടുത്ത ദിവസങ്ങളിൽ തന്നെ ആദ്യഘട്ട പട്ടികയിൽ തീരുമാനമുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

