പ്യോങ്യാങ്: വർദ്ധിച്ചുവരുന്ന ആഗോള അസ്ഥിരതയെയും അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഭീഷണികളെയും നേരിടാൻ ആണവശക്തി വിപുലീകരിക്കുന്നത് മാത്രമാണ് ഏക പോംവഴിയെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടി യോഗത്തിലാണ് കിം ഇക്കാര്യം വ്യക്തമാക്കിയത്. ആണവ മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള യുദ്ധക്കപ്പലുകളുടെ നിർമ്മാണം അടക്കം രാജ്യത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്താൻ പ്യോങ്യാങ് ഒരുങ്ങുകയാണ്.(Kim Jong Un Declares Expansion Of North Korea Nuclear Forces)
ഇറാനെതിരായ അമേരിക്കൻ നേതൃത്വത്തിലുള്ള സൈനിക നീക്കങ്ങൾ ഉത്തരകൊറിയൻ നേതൃത്വത്തെ കൂടുതൽ ജാഗ്രതയിലാക്കിയിട്ടുണ്ട്. ആണവായുധങ്ങൾ പൂർണ്ണമായി സജ്ജമല്ലാത്ത രാജ്യങ്ങൾ ആക്രമണത്തിന് ഇരയാകുമെന്ന പാഠമാണ് ഇറാൻ സംഭവത്തിലൂടെ ഉത്തരകൊറിയ ഉൾക്കൊണ്ടതെന്ന് സെജോങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ പീറ്റർ വാർഡ് അഭിപ്രായപ്പെടുന്നു. ആക്രമണങ്ങളെ അതിജീവിക്കാൻ തക്കവിധം റോഡ്-റെയിൽ മൊബൈൽ ലോഞ്ചറുകളും ഭൂഗർഭ കേന്ദ്രങ്ങളും അന്തർവാഹിനികളും ഉൾപ്പെടെയുള്ള വിപുലമായ സംവിധാനങ്ങളാണ് ഉത്തരകൊറിയ ഒരുക്കുന്നത്.
അമേരിക്കയുടെ ആണവ കുടക്കീഴിലുള്ള ദക്ഷിണകൊറിയൻ സൈന്യത്തെയും ജപ്പാന്റെയും ഭീഷണി നേരിടാൻ ‘മിനിമം ഡിറ്ററൻസ്’ എന്നതിലുപരി വലിയൊരു ആണവായുധ ശേഖരം തന്നെ വേണമെന്നാണ് പ്യോങ്യാങ്ങിന്റെ നിലപാട്. വരും വർഷങ്ങളിൽ ഓരോ വർഷവും രണ്ട് യുദ്ധക്കപ്പലുകൾ വീതം നിർമ്മിക്കുമെന്നും കിം പ്രഖ്യാപിച്ചു. ആണവായുധങ്ങൾ ഇപ്പോൾ രാജ്യത്തിന്റെ ഭരണഘടനയുടെ ഭാഗവുമാണ്. ഭരണാധിപന് പുറമെ ഒരു പ്രത്യേക കമാൻഡിന് കൂടി മിസൈൽ വിക്ഷേപണ അധികാരം നൽകുന്നത് നേതൃത്വത്തിന് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ നേരിടാനാണെന്ന് നിരീക്ഷകർ കരുതുന്നു.
ഉത്തരകൊറിയയുടെ ആണവനിരായുധീകരണം എന്ന ലക്ഷ്യം അമേരിക്കയും ദക്ഷിണകൊറിയയും ഇപ്പോഴും ഉയർത്തിപ്പിടിക്കുന്നുണ്ടെങ്കിലും, പ്രായോഗികമായി അത് അസാധ്യമാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. റഷ്യയുമായും ചൈനയുമായും ഉത്തരകൊറിയ ബന്ധം ശക്തമാക്കിയതോടെ അന്താരാഷ്ട്ര സമ്മർദ്ദങ്ങൾ ഫലം കാണുന്നില്ല. അമേരിക്കയുടെയും ദക്ഷിണകൊറിയയുടെയും നിലപാടുകൾ വരും ദിവസങ്ങളിൽ ആണവായുധങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്നതിന് പകരം, അവയെ പരിമിതപ്പെടുത്തുന്ന ‘ആയുധ നിയന്ത്രണ’ ചർച്ചകളിലേക്ക് മാറാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Story Summary
North Korean leader Kim Jong-un has vowed to exponentially expand the country’s nuclear arsenal, viewing it as the only viable defense against perceived threats from the US and its allies. Influenced by international military interventions like those seen in Iran, Pyongyang is aggressively reinforcing its military capabilities, making total denuclearization an increasingly unlikely goal for Washington and Seoul.

