ന്യൂഡൽഹി: ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം അനിശ്ചിതത്വത്തിൽ. ഫെബ്രുവരി 15-ന് കൊളംബോയിൽ നിശ്ചയിച്ചിട്ടുള്ള മത്സരത്തിൽ നിന്ന് പിന്മാറുമെന്ന് പാകിസ്ഥാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാൽ ഐസിസി പ്രോട്ടോക്കോൾ പാലിച്ച് ഇന്ത്യൻ ടീം ഗ്രൗണ്ടിലിറങ്ങുമെന്ന ഉറച്ച നിലപാടിലാണ് ബിസിസിഐ.(Pakistan says it will withdraw from India-Pakistan T20 World Cup match, India will go to Colombo)
ബംഗ്ലാദേശിനെ ഒഴിവാക്കി സ്കോട്ട്‌ലൻഡിനെ ലോകകപ്പിൽ ഉൾപ്പെടുത്തിയ ഐസിസി നടപടിയിൽ പ്രതിഷേധിച്ചാണ് പാകിസ്ഥാന്റെ നീക്കം. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പിസിബി അധ്യക്ഷൻ മൊഹ്സിൻ നഖ്‌വിയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യക്കെതിരായ മത്സരം മാത്രം ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നുള്ള നയതന്ത്ര വിള്ളലുകളും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് സൂചന. എന്നാൽ ടൂർണമെന്റ് പൂർണ്ണമായി ബഹിഷ്കരിക്കില്ലെന്നും ഫെബ്രുവരി 7-ന് നെതർലൻഡ്‌സിനെതിരെ പാകിസ്ഥാൻ കളിക്കുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
പാകിസ്ഥാന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ഇന്ത്യൻ ടീം കൃത്യസമയത്ത് കൊളംബോയിലെത്തി പരിശീലനം നടത്തും. മത്സരത്തലേന്നുള്ള വാർത്താസമ്മേളനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ പങ്കെടുക്കും. ഫെബ്രുവരി 15-ന് ടീം സ്റ്റേഡിയത്തിലെത്തുകയും മാച്ച് റഫറിയുടെ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ ഗ്രൗണ്ടിൽ തുടരുകയും ചെയ്യും. പാകിസ്ഥാൻ എത്തിയില്ലെങ്കിൽ നിയമപ്രകാരം ഇന്ത്യക്ക് കളിക്കാതെ തന്നെ രണ്ട് പോയിന്റുകൾ ലഭിക്കും. രാഷ്ട്രീയ കാരണങ്ങളാൽ ലോകകപ്പ് മത്സരം ബഹിഷ്കരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഐസിസി അറിയിച്ചു.



