മിസ് ഇന്ത്യ 2009 ജേതാവും നടിയുമായ പൂജ ചോപ്രയുടെ (Pooja Chopra) ജനനത്തിന് ശേഷം തന്റെ ജീവിതത്തിൽ നേരിട്ട കടുത്ത പ്രതിസന്ധികളെക്കുറിച്ച് അമ്മ നീര ചോപ്ര പങ്കുവെച്ച വെളിപ്പെടുത്തലുകൾ ഏവരെയും കണ്ണീരിലാഴ്ത്തുന്നു. ‘തും ഹോ നാ – ഘർ കി സൂപ്പർസ്റ്റാർ’ എന്ന റിയാലിറ്റി ഷോയിൽ വെച്ചാണ് നീര തന്റെ ജീവിതയാത്രയിലെ വേദന നിറഞ്ഞ ഏടുകൾ രാജീവ് ഖണ്ഡേൽവാളിനോട് പങ്കുവെച്ചത്. രണ്ടാമത്തെ മകളായ പൂജ ജനിച്ചപ്പോൾ ഭർത്താവിന്റെ വീട്ടുകാരിൽ നിന്നും ഭർത്താവിൽ നിന്നും നേരിട്ട കടുത്ത അവഗണനയും ഭീഷണികളും ഒടുവിൽ 21 ദിവസത്തെ പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് വീടുവിട്ടിറങ്ങേണ്ടി വന്ന സാഹചര്യവും നീര വിവരിക്കുന്നു.
കുഞ്ഞിനെ കൊന്നുകളയണമെന്നോ അനാഥാലയത്തിൽ ഉപേക്ഷിക്കണമെന്നോ ഉള്ള നിരന്തരമായ സമ്മർദ്ദത്തിന് വഴങ്ങാൻ ഒരു അമ്മയെന്ന നിലയിൽ തനിക്ക് കഴിഞ്ഞില്ലെന്ന് നീര പറയുന്നു. “എന്നെ ഈ മകളുടെ പേരിൽ വീട്ടിൽ നിന്ന് പുറത്താക്കുകയാണല്ലോ, എന്നെങ്കിലും ഈ പെൺകുട്ടി എന്നെ ഓർത്ത് അഭിമാനിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു” എന്ന് ഭർത്താവിന്റെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ താൻ പറഞ്ഞ വാക്കുകൾ ഇന്ന് യാഥാർത്ഥ്യമായതിൽ അഭിമാനമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പൂജ ജനിച്ചപ്പോൾ ഭർത്താവ് കുഞ്ഞിനെ ഒന്ന് നോക്കുക പോലും ചെയ്തിരുന്നില്ലെന്നും, പ്രസവത്തിന് ശേഷം ആശുപത്രിയിൽ ആരും കാണാൻ വന്നിരുന്നില്ലെന്നും നീര പറഞ്ഞു.
വെറും 81 രൂപയുമായി രണ്ട് പെൺമക്കളെയുമെടുത്ത് കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് ടിക്കറ്റില്ലാതെ ട്രെയിൻ കയറിയതടക്കമുള്ള ദുസ്സഹമായ സാഹചര്യങ്ങളാണ് നീര നേരിട്ടത്. മുംബൈയിലെത്തിയ ശേഷം ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ ജോലിക്കായി അപേക്ഷിക്കുകയും തന്റെ അർപ്പണബോധം കൊണ്ട് ജോലി നേടുകയും ചെയ്തു. വെറും 900 രൂപ ശമ്പളത്തിൽ ജീവിതം തുടങ്ങിയ നീര, ആറ് വർഷത്തെ കഠിനാധ്വാനത്തിന് ശേഷം ഗോവയിൽ മികച്ചൊരു ജോലി നേടുകയും ജീവിതം തിരിച്ചുപിടിക്കുകയും ചെയ്തു. ഇന്ന് തന്റെ മകൾ പൂജ ചോപ്ര തനിക്ക് വലിയൊരു അഭിമാനമായി മാറിയെന്നും, ജന്മജന്മാന്തരങ്ങൾ നീളുന്ന ബന്ധമാണ് മക്കളുമായി തനിക്കുള്ളതെന്നും അവർ അഭിമാനത്തോടെ ഓർക്കുന്നു.
Summary: Former Miss India and actress Pooja Chopra’s mother, Neera Chopra, recently opened up about the traumatic challenges she faced after Pooja’s birth. On the reality show Tum Ho Naa – Ghar Ki Superstar, Neera revealed that she was pressured by her in-laws and husband to either kill or abandon her infant daughter because she was a girl. Defying this, she left her home with 21-day-old Pooja and her elder daughter, armed with only ₹81 and immense determination.

