കോറിയ: ഛത്തീസ്ഗഡിലെ കോറിയ ജില്ലയിൽ മണൽ ഖനനവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ബിജെപി നേതാവും മുൻ ജൻപദ് പഞ്ചായത്ത് പ്രസിഡന്റുമായ ഭാരത് സിംഗ് (ലല്ല സിംഗ്) ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രി സൗൻഹത് പോലീസ് സ്റ്റേഷൻ പരിധിയിലെ നൗഗെയിൻ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ക്രൂരമായ അക്രമം നടന്നത്.(BJP Leader Killed In Gruesome Sand Mining Dispute Violence In Chhattisgarh)
മണൽ ഖനനവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാനാണ് ഭാരത് സിംഗ് ചർച്ചയ്ക്ക് പോയത്. എന്നാൽ, അവിടെ എത്തിയ ഉടൻ തന്നെ അക്രമിസംഘം അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഭാരത് സിംഗ് സഞ്ചരിച്ചിരുന്ന ഫോർച്യൂണർ എസ്‌യുവിക്ക് ഇരുവശവും ട്രക്കുകൾ ഉപയോഗിച്ച് വഴി തടഞ്ഞ ശേഷം, വാഹനത്തിന് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ട്. വാഹനത്തിനുള്ളിൽ വെച്ചുതന്നെയാണ് ഭാരത് സിംഗ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ നാഗേന്ദ്ര സിംഗ്, വീരേന്ദ്ര സിംഗ് എന്നിവരും പിന്നീട് മരണപ്പെട്ടു. മയങ്ക് സിംഗ് എന്നയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഈ മേഖലയിലെ മണൽ ഖനന കരാറും ഗതാഗതവുമായും ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മണൽ ഖനനത്തിൽ നിന്നുള്ള വരുമാനവും പ്രദേശത്തെ ആധിപത്യവുമാണ് ഇരുവിഭാഗങ്ങളെയും അക്രമത്തിലേക്ക് നയിച്ചത്. അക്ഷത് ത്രിപാഠി, വിശാൽ ത്രിപാഠി, സത്യപ്രകാശ് ത്രിപാഠി, മന്നു ത്രിപാഠി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഒൻപത് പ്രതികളാണുള്ളത്, ബാക്കിയുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. കൊലപാതകം, വധശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സിബിഐ അന്വേഷണം വേണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെത്തുടർന്ന് മേഖലയിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
Story Summary
Three people, including former Janpad Panchayat President and BJP leader Bharat Singh (Lalla Singh), were killed in Chhattisgarh’s Koriya district after their vehicle was ambushed and set on fire amidst a long-standing sand mining dispute. Four suspects from the rival Tripathi family have been arrested.

