ഇസ്ലാമാബാദ്: പശ്ചിമേഷ്യയെ മാസങ്ങളായി പിടിച്ചുലച്ച യുദ്ധത്തിന് വിരാമമിട്ടുകൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപരമായ സമാധാന കരാർ അടുത്ത 24 മണിക്കൂറിനുള്ളിൽ യാഥാർത്ഥ്യമാകുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് (US Iran peace treaty 2026). ഇരുരാജ്യങ്ങളും തമ്മിൽ അന്തിമതീരുമാനത്തിൽ എത്തിയതായും വൈകാതെ തന്നെ ഇലക്ട്രോണിക് സംവിധാനം വഴി ഔദ്യോഗികമായി കരാറിൽ ഒപ്പിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തയാഴ്ച മുതൽ കരാറിന്റെ തുടർച്ചയായുള്ള സാങ്കേതിക തല ചർച്ചകൾ ആരംഭിക്കുമെന്ന് ശഹ്ബാസ് ശരീഫ് എക്സിൽ (X) കുറിച്ചു. സമാധാന ചർച്ചകളിലുടനീളം കടുത്ത പ്രതിബദ്ധത കാണിച്ച അമേരിക്കൻ, ഇറാൻ ഭരണകൂടങ്ങൾക്കും മധ്യസ്ഥതയ്ക്ക് പിന്തുണ നൽകിയ മറ്റ് മേഖല രാജ്യങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. ഈ ചരിത്രപരമായ കരാർ പശ്ചിമേഷ്യയിൽ ശാശ്വത സമാധാനത്തിനുള്ള ശക്തമായ അടിത്തറയായി മാറുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും പാക് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്കിന് സമീപമുള്ള വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടെത്തിയ നിരവധി ഇറാനിയൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി അമേരിക്കൻ സെൻട്രൽ കമാൻഡ് അവകാശപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് ഈ നിർണ്ണായക പ്രഖ്യാപനം പുറത്തുവരുന്നത്. സമാധാന കരാർ ഉടൻ ഒപ്പിടാനുള്ള സാധ്യത 85 ശതമാനമാണെന്ന് ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഇറാന്റെ ഔദ്യോഗിക ടെലിവിഷനിലൂടെ വാർത്ത സ്ഥിരീകരിച്ചു. ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ അരികിലെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ആവർത്തിച്ചു.
പുതിയ കരാർ പ്രകാരം അന്താരാഷ്ട്ര സമുദ്ര ഗതാഗതത്തിനായി ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നുകൊടുക്കാനും, അമേരിക്ക മരവിപ്പിച്ചു നിർത്തിയിരുന്ന ഇറാന്റെ കോടിക്കണക്കിന് ഡോളറിന്റെ സ്വത്തുക്കൾ വിട്ടുനൽകാനും ധാരണയായിട്ടുണ്ട്. പകരമായി, ഇറാന്റെ ആണവോർജ്ജ സമ്പുഷ്ടീകരണ പദ്ധതികൾക്ക് കർശന നിയന്ത്രണമേർപ്പെടുത്താനുള്ള യുഎസ്-ഇസ്രായേൽ നീക്കം ഭാഗികമായെങ്കിലും നടപ്പായേക്കും. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ യുറേനിയം സമ്പുഷ്ടീകരണത്തെക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾ ഇടക്കാല കരാർ ഒപ്പിട്ടതിന് ശേഷമായിരിക്കും നടക്കുക.
വെള്ളിയാഴ്ച പുലർച്ചെ ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തുമെന്നായിരുന്നു കഴിഞ്ഞദിവസം ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നത്. എന്നാൽ, സമാധാന കരാറിലേക്ക് ഇരുപക്ഷവും അടുത്ത സാഹചര്യത്തിൽ ആക്രമണം താൽക്കാലികമായി നിർത്തിവെക്കുന്നതായി അവസാന നിമിഷം ട്രംപ് അറിയിക്കുകയായിരുന്നു.
കരാറിന്റെ വലിയൊരു ഭാഗം സംബന്ധിച്ച് അവസാനവട്ട ധാരണയായെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയതോടെ 105 ദിവസം പിന്നിട്ട പശ്ചിമേഷ്യൻ യുദ്ധം അവസാനിക്കുമെന്ന ഉറപ്പായി. ആദ്യഘട്ടത്തിൽ 60 ദിവസത്തെ സമ്പൂർണ്ണ വെടിനിർത്തലാണുണ്ടാവുക. ഈ ദിവസങ്ങളിൽ ഇരുരാജ്യങ്ങളും ചേർന്ന് അന്തിമ കരാറിന് കൃത്യമായ രൂപം നൽകും. നേരത്തെ ഏപ്രിൽ എട്ടിന് ഇരു രാജ്യങ്ങളും വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചിരുന്നെങ്കിലും, ലബനാനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന ഇറാന്റെ വ്യവസ്ഥ ഇസ്രായേൽ തുടർച്ചയായി ലംഘിച്ചതാണ് ഹോർമുസ് കടലിടുക്കിൽ വീണ്ടും യുദ്ധം രൂക്ഷമാകാൻ കാരണമായത്. കരാർ യാഥാർത്ഥ്യമാകുന്നതോടെ ആഗോള എണ്ണ പ്രതിസന്ധിക്ക് വലിയ ആശ്വാസമാകും.
Story Summary: Pakistan PM Shehbaz Sharif announced that a historic US-Iran peace treaty will be finalized and electronically signed within the next 24 hours. The deal, confirmed by Trump’s administration and Iranian Foreign Minister Abbas Araghchi, includes opening the Strait of Hormuz and unfreezing Iranian assets in exchange for limits on Iran’s nuclear enrichment, bringing an end to the 105-day-old war.

