ചെന്നൈ: തന്റെ രാഷ്ട്രീയ പ്രവേശനത്തെത്തുടർന്ന് അവസാന ചിത്രമായ ‘ജനനായകൻ’ നേരിടുന്ന പ്രതിസന്ധികളിൽ നിർമാതാവിനെ ഓർത്ത് വിഷമമുണ്ടെന്ന് തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് (Jananayagan Movie Censorship Issue). സിനിമകൾ ഉപേക്ഷിക്കാനും പൂർണ്ണസമയ രാഷ്ട്രീയ പ്രവർത്തകനാകാനുമുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ചിത്രം റിലീസ് ചെയ്യാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) അനുമതി നൽകാത്തതിനെത്തുടർന്ന് ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലാണ്. അടുത്തിടെ എൻഡിടിവിക്ക് നൽകിയ ഓഫ് ദി ക്യാമറ അഭിമുഖത്തിലാണ് താരം തന്റെ നിലപാടുകൾ പങ്കുവെച്ചത്.
താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതുകൊണ്ട് സിനിമകൾ ലക്ഷ്യം വെക്കപ്പെട്ടേക്കാം എന്നതിൽ മാനസികമായി തയ്യാറെടുത്തിട്ടുണ്ടെന്നും എന്നാൽ തന്നെ വിശ്വസിച്ച് പണം മുടക്കിയ നിർമാതാവിന്റെ അവസ്ഥയിൽ സങ്കടമുണ്ടെന്നും വിജയ് പറഞ്ഞു. കോവിഡ് കാലം മുതൽ തന്നെ രാഷ്ട്രീയ പ്രവേശനത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. ‘ജനനായകൻ’ എന്ന ചിത്രത്തിന് ഉടൻ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതോടെ എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ ചിത്രം എന്ന് പുറത്തിറങ്ങുമെന്ന കാര്യത്തിൽ വ്യക്തതയില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി വലിയ വിജയം നേടുമെന്ന ശുഭാപ്തിവിശ്വാസവും വിജയ് പങ്കുവെച്ചു.
Summary
Actor-politician Vijay expressed concern for his producer as his final film, Jananayagan, faces censor hurdles and an uncertain release. Speaking about his transition to full-time politics, he noted that he expected his films might be targeted but remains resolute in his decision to contest the 2026 Tamil Nadu Assembly elections.



