പട്ടാമ്പി: സംസ്ഥാനത്ത് ഹെൽമറ്റ് ധരിക്കാത്ത ഇരുചക്ര വാഹനയാത്രക്കാരെ പിടികൂടാൻ പോലീസ് നടത്തിയ ‘ഹെൽമറ്റ് ഓൺ-സേഫ് റൈഡ്’ എന്ന സ്പെഷ്യൽ ഡ്രൈവിൽ ഒരാഴ്ചയ്ക്കുള്ളിൽ പിരിച്ചെടുത്തത് രണ്ടരക്കോടിയിലധികം രൂപ (Helmet On Safe Ride Special Drive). ജനുവരിയിലെ ഏഴു ദിവസത്തെ പരിശോധനയിലൂടെ 2,55,97,600 രൂപയാണ് പിഴയിനത്തിൽ സർക്കാർ ഖജനാവിലെത്തിയത്. സംസ്ഥാന വ്യാപകമായി നടത്തിയ ഈ കർശന പരിശോധനയിൽ 50,969 നിയമലംഘനങ്ങളാണ് പോലീസ് കണ്ടെത്തിയത്.
ആകെ 1,19,414 ഇരുചക്ര വാഹനങ്ങളാണ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പരിശോധിച്ചത്. കേരള പോലീസിന്റെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ഈ മാസം 11, 12 തീയതികളിൽ മാത്രം ഹെൽമറ്റ് ധരിക്കാത്തതു മൂലം ഉണ്ടായ അപകടങ്ങളിൽ 11 പേർക്ക് ജീവൻ നഷ്ടമായ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയിലേക്ക് പോലീസ് കടന്നത്. വരും ദിവസങ്ങളിലും ഹൈവേ പട്രോളിങ് വിഭാഗം പരിശോധന കർശനമായി തുടരുമെന്നും നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Summary
In a week-long special drive titled ‘Helmet On-Safe Ride’, Kerala Police collected over ₹2.55 crore in fines from two-wheeler riders without helmets. Out of 1.19 lakh vehicles inspected, nearly 51,000 violations were recorded, following a rise in fatal accidents where victims were found not wearing helmets.

