ന്യൂഡൽഹി: റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ വിമർശനം ഉന്നയിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ഫിൻലൻഡിൽ സംസാരിക്കവേയാണ്, അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും ഇരട്ടത്താപ്പ് നയത്തെ അദ്ദേഹം തുറന്നുകാട്ടിയത്. സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രം നിയമങ്ങളും ഉപരോധങ്ങളും നടപ്പിലാക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.(External Affairs Minister S Jaishankar slams Western double standards over Russian oil imports)
ഇന്ത്യയുടെ ഇന്ധനനയം തീരുമാനിക്കുന്നത് ഭൂ-രാഷ്ട്രീയ സമവാക്യങ്ങളല്ല, മറിച്ച് താങ്ങാനാവുന്ന വിലയും ലഭ്യതയുമാണ്. ഉക്രെയ്ൻ യുദ്ധത്തെത്തുടർന്ന് ആഗോള വിപണി തടസ്സപ്പെട്ടപ്പോൾ, സ്വന്തം പൗരന്മാർക്ക് ഇന്ധനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ റഷ്യൻ എണ്ണയിലേക്ക് തിരിഞ്ഞത്. 2022-ൽ ആഗോള വിപണിയിൽ വിലസ്ഥിരത ഉറപ്പാക്കാൻ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ അമേരിക്ക നേരിട്ട് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് അതിന് ഉപരോധം ഏർപ്പെടുത്തുകയും, ശേഷം വീണ്ടും ഇളവ് നൽകുകയും ചെയ്തു. സ്വന്തം താൽപ്പര്യത്തിനനുസരിച്ച് ഇതെല്ലാം മാറിമറിയുന്നത് കണ്ട് തങ്ങൾ അദ്ഭുതപ്പെടാറില്ലെന്ന് ജയ്ശങ്കർ പരിഹസിച്ചു.
ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ വിമർശിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്കും അദ്ദേഹം ചുട്ട മറുപടി നൽകി. ഇന്ത്യ നിർമ്മിച്ച ആയുധങ്ങൾ ഉപയോഗിച്ച് ഒരിക്കലും ഒരു യൂറോപ്യൻ രാജ്യവും ആക്രമിക്കപ്പെട്ടിട്ടില്ല. എന്നാൽ, ഇന്ത്യയ്‌ക്കെതിരെ പ്രയോഗിച്ച പല ആയുധങ്ങളും യൂറോപ്യൻ നിർമ്മിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റഷ്യൻ എണ്ണ വാങ്ങുന്നത് പൂർണ്ണമായും വാണിജ്യപരമായ ആവശ്യങ്ങൾ മുൻനിർത്തിയാണെന്നും, ഇത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണെന്നും അദ്ദേഹം ആവർത്തിച്ചു. ഒരു രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ പുറമെ നിന്നുള്ള ഇടപെടലുകൾ ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കുന്നു. ചൈന പോലുള്ള രാജ്യങ്ങൾ വലിയ തോതിൽ റഷ്യൻ ഇന്ധനം വാങ്ങുന്നുണ്ടെങ്കിലും അമേരിക്കയുടെ സമീപനത്തിൽ പ്രകടമായ വിവേചനം ഉണ്ടെന്ന വിമർശനവും ഉയരുന്നുണ്ട്.
Story Summary
External Affairs Minister S. Jaishankar has strongly defended India’s decision to purchase Russian oil, criticizing the US and Western nations for their inconsistent policies and “double standards.” He emphasized that India’s energy procurement is driven by cost and availability, noting that the US had previously encouraged such purchases to stabilize global markets, and pushed back against Western criticism by highlighting that European weapons have historically been used against India.

