സോളിൽ: ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്റ് യൂൻ സുക് യോളിന് 30 വർഷം തടവ് ശിക്ഷ വിധിച്ച് സിയോൾ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതി. 2024 ഡിസംബറിൽ രാജ്യം കണ്ട വിവാദമായ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് വഴിയൊരുക്കാൻ ഉത്തരക്കടൽ കടന്ന് ഉത്തര കൊറിയയിലേക്ക് സൈനിക ഡ്രോണുകൾ അയച്ചെന്ന കേസിലാണ് വിധി (Yoon Suk Yeol Drone Incursion Case). ശത്രുരാജ്യത്തെ സഹായിച്ചു, അധികാരദുർവിനിയോഗം നടത്തി എന്നീ കുറ്റങ്ങൾ തെളിഞ്ഞതായാണ് കോടതിയുടെ കണ്ടെത്തൽ. 2024 ഒക്ടോബറിൽ പ്യോങ്യാംഗിന് മുകളിലൂടെ നടന്ന ഡ്രോൺ നുഴഞ്ഞുകയറ്റത്തിൽ യൂന്‍ നേരിട്ട് പങ്കുണ്ടെന്നും കോടതി പ്രസ്താവനയിൽ വ്യക്തമാക്കി.
ഏഷ്യയിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായ ദക്ഷിണ കൊറിയയെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ട സംഭവമായിരുന്നു യൂന്റെ അടിയന്തരാവസ്ഥാ പ്രഖ്യാപനം. ആരോപണങ്ങൾ യൂൻ നേരത്തെ പൂർണ്ണമായും നിഷേധിച്ചിരുന്നു. ഡ്രോൺ ഓപ്പറേഷൻ ഉത്തര കൊറിയയുടെ പ്രകോപനങ്ങൾക്ക് മറുപടിയായി നടത്തിയതാണെന്നും, അടിയന്തരാവസ്ഥയുമായി ഇതിന് ബന്ധമില്ലെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകർ വാദിച്ചത്. എന്നാൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ട പരമാവധി ശിക്ഷയായ 30 വർഷം കോടതി അംഗീകരിക്കുകയായിരുന്നു.
നേരത്തെ, അടിയന്തരാവസ്ഥാ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കലാപക്കേസിൽ യൂന്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം ഭരണഘടനാ കോടതി ഇദ്ദേഹത്തെ ഇംപീച്ച്മെന്റിലൂടെ പുറത്താക്കിയതിനെത്തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ലിബറൽ നേതാവായ ലീ ജെ മ്യൂങ് പ്രസിഡന്റായി ചുമതലയേറ്റു. ജയിലിൽ കഴിയുന്ന യൂന്‍ പുതിയ വിധിക്കെതിരെ അപ്പീൽ നൽകാൻ അവസരമുണ്ട്. നേരത്തെയുള്ള ശിക്ഷാവിധികൾക്കെതിരെയും അദ്ദേഹം അപ്പീൽ നൽകിയിട്ടുണ്ട്.
Summary: Former South Korean President Yoon Suk Yeol has been sentenced to 30 years in prison for his role in orchestrating a military drone incursion over North Korea to create a pretext for his failed December 2024 martial law declaration. The Seoul Central District Court found him guilty of aiding the enemy and abuse of power, adding this term to a previous life sentence he received for insurrection, marking a historic collapse of his conservative leadership.

