റിയോ ഡി ജനീറോ: 1970-ലെ ഫിഫ ലോകകപ്പ് വിജയത്തിൽ ബ്രസീലിന്റെ പ്രതിരോധക്കോട്ട കാത്ത ഇതിഹാസതാരം ബ്രിട്ടോ (86) അന്തരിച്ചു. ന്യൂമോണിയയെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഒരു ആഴ്ചയോളം ചികിത്സയിലായിരുന്ന അദ്ദേഹം ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടതെന്ന് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (സിബിഎഫ്) അറിയിച്ചു (Brito Brazilian Footballer). ‘ഹെർക്കുലീസ്’ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ബ്രിട്ടോ, ബ്രസീലിയൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കരുത്തരായ പ്രതിരോധനിരക്കാരിൽ ഒരാളായിരുന്നു.
1964-ൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച ബ്രിട്ടോ, എട്ട് വർഷക്കാലം ബ്രസീലിന്റെ മഞ്ഞക്കുപ്പായം അണിഞ്ഞു. 61 അന്താരാഷ്ട്ര മത്സരങ്ങളിൽ ബ്രസീലിനായി കളത്തിലിറങ്ങിയ അദ്ദേഹം 45 വിജയങ്ങളിൽ പങ്കാളിയായി. 1970-ലെ മെക്സിക്കോ ലോകകപ്പിൽ ബ്രസീലിന്റെ കിരീടധാരണത്തിൽ നിർണ്ണായക പങ്കാണ് അദ്ദേഹം വഹിച്ചത്. ടൂർണമെന്റിലെ എല്ലാ മത്സരങ്ങളിലും സബ്സ്റ്റിറ്റ്യൂഷൻ ഇല്ലാതെ മുഴുവൻ സമയവും കളിച്ച ചുരുക്കം താരങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. പിയാസയുമായി ചേർന്ന് അദ്ദേഹം തീർത്ത പ്രതിരോധം അക്കാലത്ത് ലോകഫുട്ബോളിലെ തന്നെ ഏറ്റവും ശക്തമായ ഒന്നായിരുന്നു.
വാസ്കോ ഡി ഗാമയിലൂടെ കരിയർ തുടങ്ങിയ ബ്രിട്ടോ, ഫ്ലമെംഗോ, ക്രൂസെയ്റോ, ഇന്റർനാഷണൽ, കൊറിന്ത്യൻസ് തുടങ്ങിയ ബ്രസീലിലെ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 1970-ലെ ലോകകപ്പ് വിജയിച്ച മരിയോ സഗാലോയുടെ ടീമിൽ നിന്ന് വിടപറയുന്ന ഏഴാമത്തെ അംഗമാണ് ബ്രിട്ടോ. പെലെ, കാർലോസ് ആൽബർട്ടോ തുടങ്ങിയ ഇതിഹാസതാരങ്ങൾക്കൊപ്പം കളിച്ച ബ്രിട്ടോയുടെ വിയോഗം ബ്രസീലിയൻ ഫുട്ബോൾ ലോകത്തിന് വലിയ നഷ്ടമാണ്. ബ്രിട്ടോയുടെ കുടുംബാംഗങ്ങളുടെയും ആരാധകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി സിബിഎഫ് പ്രസിഡന്റ് സമീർ ഷൗഡ് അനുശോചന സന്ദേശത്തിൽ അറിയിച്ചു.
Summary: Brito, the legendary Brazilian defender and a key member of the 1970 FIFA World Cup-winning squad, has passed away at the age of 86 due to pneumonia-related complications. Known as “Hercules” for his strength and physical presence, he remained an iconic figure in Brazilian football history, having played 61 matches for the national team throughout his illustrious career.

