റിപ്പോർട്ട്: അൻവർ ഷരിഫ്
തിരൂർ: മലപ്പുറം ജില്ലയിലെ ആലത്തിയൂർ അങ്ങാടിയിൽ ലഹരിയുടെ സ്വാധീനത്തിൽ പൊതുസ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സ്വകാര്യ ബസിന്റെ മുൻവശത്തെ ഗ്ലാസ് തകർക്കുകയും ചെയ്ത യുവാവിനെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു (Alathiyur Bus Glass Attack). ആലത്തിയൂർ അങ്ങാടിയിൽ നടന്ന സംഭവത്തിൽ ബസും ഓട്ടോറിക്ഷയും തമ്മിൽ ഉരസിയതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് വഴിമാറിയത്. ഇരുവിഭാഗങ്ങളും തമ്മിലുള്ള വാക്കുതർക്കം രൂക്ഷമായതോടെ ലഹരിയിലായിരുന്ന ഓട്ടോ ഡ്രൈവർ നിയന്ത്രണം വിട്ട് ആക്രമണത്തിന് മുതിർന്നതായാണ് പോലീസ് പറയുന്നത്.
തുടർന്ന് കൈവശമുണ്ടായിരുന്ന ഇരുമ്പ് വടി ഉപയോഗിച്ച് ബസിന്റെ മുൻഭാഗത്തെ ഗ്ലാസിൽ ഇയാൾ അടിക്കുകയും ഗ്ലാസ് പൂർണമായും തകർക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് പ്രദേശത്ത് ചില സമയത്തേക്ക് പരിഭ്രാന്തി പടരുകയും യാത്രക്കാരും നാട്ടുകാരും ആശങ്കയിലാകുകയും ചെയ്തു. വിവരം ലഭിച്ചതിനെ തുടർന്ന് തിരൂർ പോലീസ് ഉടൻ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബസ് ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചമ്രവട്ടം സ്വദേശിയായ പീടിയേക്കൽ ഹബീബ് (29) ആണ് അറസ്റ്റിലായത്. തിരൂർക്കാട് സബ് ഇൻസ്പെക്ടർ നസീറിന്റെ നേതൃത്വത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
Story Summary:
A 29-year-old auto-rickshaw driver was arrested by Tirur Police after allegedly creating a disturbance and smashing a private bus windshield in Alathiyur. The incident reportedly occurred following an argument over a minor collision between the bus and the auto.

