ടെൽ അവീവ്: വെസ്റ്റ് ബാങ്ക് അതിർത്തിയോട് ചേർന്നുള്ള മധ്യ ഇസ്രായേലിലെ വിവിധ നഗരങ്ങളിൽ തദ്ദേശീയനായ പലസ്തീൻ വംശജൻ നടത്തിയ കൂട്ടവെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു (Central Israel Shooting Attack). ഞായറാഴ്ച രാവിലെ കോച്ചാവ് യെയർ പ്രദേശത്തെ പെട്രോൾ പമ്പിന് സമീപമാണ് ഭീകരാക്രമണം ആരംഭിച്ചത്. കാറിലിരുന്ന് യാത്രക്കാർക്ക് നേരെ വെടിയുതിർത്ത അക്രമി, തുടർന്ന് സമീപ നഗരങ്ങളായ സുർ യിത്ഷാക്, സുർ നാഥാൻ, വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ സെറ്റിൽമെന്റായ സെലെയ്ത് എന്നിവിടങ്ങളിലേക്കും വെടിവെപ്പ് വ്യാപിപ്പിച്ചു. ആക്രമണത്തിൽ മുപ്പത്തിയഞ്ചുകാരനായ ഇസ്രായേൽ പൗരനാണ് വെടിയേറ്റ് മരിച്ചത്. പരിക്കേറ്റ അഞ്ച് പേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു, ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
അക്രമിയെ ഇസ്രായേൽ സുരക്ഷാ സേന വെടിവെച്ചുകൊന്നു. ഇസ്രായേൽ പൗരത്വമുള്ള പലസ്തീൻ വംശജനും സമീപ നഗരമായ തയ്ബെ സ്വദേശിയുമായ ഒമർ യാസിൻ (21) ആണ് കൊല്ലപ്പെട്ട അക്രമിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാൾക്ക് മുൻപ് ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നതായി ഇസ്രായേൽ പോലീസ് മേധാവി ഡാനി ലെവി വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് ശക്തമായ തെരച്ചിൽ നടത്തിയ പോലീസ്, തയ്ബെയിൽ നിന്നും ഇയാളുടെ കൂട്ടാളിയായ ഇരുപതുകാരനെക്കൂടി അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യുന്നതിനിടെ ഗ്ലാസ് കുപ്പിയുപയോഗിച്ച് പോലീസിനെ കുത്താൻ ശ്രമിച്ച ഇയാളെ സുരക്ഷാ സേന കീഴ്പ്പെടുത്തുകയായിരുന്നു. ആക്രമണത്തെ ധീരമായ നടപടിയെന്ന് വിശേഷിപ്പിച്ച് ഹമാസ് രംഗത്തെത്തിയെങ്കിലും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. സംഭവത്തെ തുടർന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അടിയന്തര സുരക്ഷാ വിലയിരുത്തൽ യോഗം വിളിച്ചു ചേർത്തു. അക്രമികൾ പിടിക്കപ്പെട്ടാൽ അവർക്ക് വധശിക്ഷ നൽകണമെന്ന് ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ ആവശ്യപ്പെട്ടു.
Summary: At least one person was killed and five others were wounded in a coordinated shooting rampage across multiple locations in central Israel on Sunday. The lone gunman, identified as 21-year-old Omar Yassin, a Palestinian citizen of Israel from the nearby town of Tayibe, opened fire from his vehicle near a gas station in Kochav Yair before continuing his shooting spree through Tzur Yitzhak, Tzur Natan, and the Sal’it settlement.

