ഹൈദരാബാദ്: ഇന്ത്യയിൽ സ്ഥിരീകരിച്ച നിപ വൈറസ് ബാധ മറ്റ് രാജ്യങ്ങളിലേക്ക് പടരാനുള്ള സാധ്യത വളരെ കുറവാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി (WHO Statement on Nipah). പശ്ചിമ ബംഗാളിൽ രണ്ട് പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തായ്ലൻഡ്, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയിരുന്നു. എന്നാൽ ഇന്ത്യക്ക് പുറത്തേക്ക് രോഗം പടരാനുള്ള സാധ്യത കുറവായതിനാൽ നിലവിൽ വ്യാപാര-യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച അറിയിച്ചു. ഇന്ത്യക്ക് ഇത്തരം പകർച്ചവ്യാധികൾ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് അതിവേഗം പടരുന്നു എന്നതിന് നിലവിൽ തെളിവുകളില്ലെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. രോഗബാധയുള്ളവർക്കൊപ്പം ദീർഘനേരം ചെലവഴിക്കുന്നവരിലേക്ക് മാത്രമേ സാധാരണഗതിയിൽ ഇത് പടരാറുള്ളൂ. എന്നിരുന്നാലും, വവ്വാലുകൾക്കിടയിൽ വൈറസ് സാന്നിധ്യമുള്ളതിനാൽ കൂടുതൽ ആളുകളിലേക്ക് പകരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നിലവിൽ ഫലപ്രദമായ മരുന്നുകളോ വാക്സിനുകളോ ലഭ്യമല്ലാത്തതിനാൽ നിപ വൈറസിനെ അതീവ ജാഗ്രത വേണ്ട രോഗകാരികളുടെ പട്ടികയിലാണ് ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയിരിക്കുന്നത്.
പശ്ചിമ ബംഗാളിൽ ഡിസംബർ അവസാന വാരത്തോടെ രോഗം ബാധിച്ച രണ്ട് ആരോഗ്യപ്രവർത്തകർ നിലവിൽ ചികിത്സയിലാണ്. 2001-ലും 2007-ലും പശ്ചിമ ബംഗാളിൽ നിപ റിപ്പോർട്ട് ചെയ്തിരുന്നു. നിപ വൈറസ് ബാധ ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്ന ലോകത്തിലെ പ്രധാന മേഖലകളിലൊന്നായി കേരളത്തെയും ലോകാരോഗ്യ സംഘടന സൂചിപ്പിച്ചു. 2018 മുതൽ കേരളത്തിൽ പലതവണ നിപ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതും നിരവധി മരണങ്ങൾ സംഭവിച്ചിട്ടുള്ളതും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.
Summary
The World Health Organization (WHO) has stated that the risk of Nipah virus spreading beyond India is low and does not recommend any travel or trade restrictions. Despite recent cases in West Bengal, the WHO emphasized that India has the capacity to contain the outbreak and there is no evidence of increased human-to-human transmission.



