മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. വിമാനം പറത്താൻ കമ്പനി ആദ്യം നിശ്ചയിച്ചിരുന്ന പൈലറ്റല്ല അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നത്. മുംബൈ നഗരത്തിലെ ഗതാഗതക്കുരുക്ക് കാരണമാണ് അവസാന നിമിഷം പൈലറ്റുമാരെ മാറ്റേണ്ടി വന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.(Captain Sumit Kapoor Wasn’t Supposed To Fly Ajit Pawar Plane That Day, says his Friends)
നേരത്തെ നിശ്ചയിച്ചിരുന്ന പൈലറ്റ് ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി എയർപോർട്ടിൽ എത്താൻ വൈകിയതോടെയാണ് സുമിത് കപൂറിനെ വിമാനം പറത്താൻ അടിയന്തരമായി നിയോഗിച്ചത്. യാത്ര ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിലായിരുന്നു ഈ മാറ്റം.
ലാൻഡിംഗിനിടെ പൈലറ്റിന് സംഭവിച്ച പിഴവാണ് അപകടകാരണമെന്ന് ചില കോണുകളിൽ നിന്ന് വിമർശനം ഉയരുന്നുണ്ടെങ്കിലും സുമിത് കപൂറിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ഇത് തള്ളിക്കളയുന്നു. 16,000 മണിക്കൂറിലധികം വിമാനം പറത്തി പരിചയമുള്ള സീനിയർ പൈലറ്റാണ് സുമിത് കപൂർ. മുൻപ് സഹാറ, ജെറ്റ് എയർവേയ്സ് എന്നീ പ്രമുഖ വിമാനക്കമ്പനികളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകനും മരുമകനും പൈലറ്റുമാരാണ്.
ഹോങ്കോങ്ങിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങിയെത്തി ഏതാനും ദിവസങ്ങൾക്കുള്ളിലാണ് അദ്ദേഹം ഈ ദൗത്യം ഏറ്റെടുത്തത്. പ്രാദേശിക തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കാൻ ഡൽഹി ആസ്ഥാനമായുള്ള കമ്പനിയുടെ ബിസിനസ് ജെറ്റിൽ ബാരാമതിയിലേക്ക് പോയതായിരുന്നു അജിത് പവാർ. ലാൻഡിംഗിനിടെയുണ്ടായ അപകടത്തിൽ സുമിത് കപൂറും സഹപൈലറ്റ് ശാംഭവി പഥകും സംഭവസ്ഥലത്ത് തന്നെ മരിച്ചു.



