തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായ ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ വീഡിയോ വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് നടൻ കൃഷ്ണകുമാറിന്റെ ഇളയമകൾ ഹൻസിക കൃഷ്ണ (Hansika Krishna). ആ സംഭവത്തിന് ശേഷം കഴിഞ്ഞ ഒരു മാസമായി വലിയ രീതിയിലുള്ള മാനസിക വേദനയും കുറ്റബോധവും പേറിയാണ് താൻ ജീവിക്കുന്നതെന്നും തന്റെ ഭാഗത്തുനിന്നുണ്ടായ ഒരു നിമിഷത്തെ വിവേകശൂന്യതയും അശ്രദ്ധയുമായിരുന്നു ആ വീഡിയോയെന്നും ഹൻസിക വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച നീണ്ട കുറിപ്പിലൂടെയാണ് താരം തന്റെ ഭാഗം വിശദീകരിച്ചത്.
പണത്തിനും പബ്ലിസിറ്റിക്കും വേണ്ടിയാണ് താൻ ഇത് ചെയ്തതെന്ന രീതിയിൽ ഓൺലൈനിൽ ഉയർന്ന ആരോപണങ്ങളെ താരം ശക്തമായി നിഷേധിച്ചു. ഇരുപതാം വയസ്സിൽ സ്വന്തം കാര്യങ്ങൾ നോക്കാനുള്ള വരുമാനം തനിക്കുണ്ടെന്നും, വർഷങ്ങളായി പ്രേക്ഷകർ നൽകുന്ന സ്നേഹം ഉള്ളതുകൊണ്ട് പ്രശസ്തിക്ക് വേണ്ടി തങ്ങൾ കൊതിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. അബദ്ധം തിരിച്ചറിഞ്ഞ് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ താൻ ആ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നുവെന്നും എന്നാൽ അതിനിടയിൽ ചിലർ അത് സ്ക്രീൻ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നും ഹൻസിക പറഞ്ഞു.
വിവാദത്തിന് പിന്നാലെ സബ്‌സ്‌ക്രിപ്ഷൻ തുക 299 രൂപയിൽ നിന്നും 399 രൂപയായി വർദ്ധിപ്പിച്ചതിനെക്കുറിച്ചും താരം വിശദീകരിച്ചു. സബ്‌സ്‌ക്രിപ്ഷൻ ഫീച്ചർ പൂർണ്ണമായി നിർത്തലാക്കിയാൽ അത് കൂടുതൽ നെഗറ്റിവിറ്റിക്ക് കാരണമാകുമെന്ന് കരുതിയാണ് നിരക്ക് കൂട്ടിയത്. തുക കൂട്ടിയാൽ ആളുകൾ സബ്‌സ്‌ക്രൈബ് ചെയ്യുന്നത് കുറയുമെന്ന് കരുതിയാണ് റേറ്റ് വർദ്ധിപ്പിച്ചത്. കൂടാതെ, ഈ സംഭവത്തിന് ശേഷം സബ്‌സ്‌ക്രിപ്ഷനിലൂടെ ലഭിച്ച തുക മുഴുവൻ ഒരു സാമൂഹിക സേവനത്തിനായി സംഭാവന ചെയ്തുവെന്നും അതിൽ നിന്നും ഒരു പൈസ പോലും വ്യക്തിപരമായി എടുത്തിട്ടില്ലെന്നും ഹൻസിക വ്യക്തമാക്കി.
View this post on Instagram
തന്റെ പ്രവർത്തി കാരണം വിഷമമോ നിരാശയോ തോന്നിയ എല്ലാവരോടും താരം ഹൃദയത്തിന്റെ ഭാഷയിൽ ക്ഷമ ചോദിച്ചു. ഒരു പബ്ലിക് ഫിഗർ എന്ന നിലയിൽ വിമർശനങ്ങൾ ഉൾക്കൊള്ളുന്നുവെന്നും എന്നാൽ ഇതിന്റെ പേരിൽ തനിക്കും കുടുംബത്തിനും നേരെ നടന്ന സൈബർ ആക്രമണങ്ങളും അധിക്ഷേപങ്ങളും താങ്ങാവുന്നതിലും അപ്പുറമായിരുന്നുവെന്നും ഹൻസിക കുറിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ തന്നോടൊപ്പം ഉറച്ചുനിന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും താരം നന്ദി അറിയിച്ചു.
Story Summary: Hansika Krishna, the youngest daughter of actor Krishnakumar, issued a detailed apology on Instagram regarding her controversial subscription video. She clarified that it was a childish mistake, not done for money or publicity, and announced that the subscription revenue has been donated to charity.

