ടെഹ്റാൻ: അമേരിക്കയിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ അതിശക്തമായ തിരിച്ചടി നൽകാൻ രാജ്യം സജ്ജമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാനെ ലക്ഷ്യമാക്കി യുഎസ് കപ്പൽവ്യൂഹം നീങ്ങുകയാണെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ഇറാന്റെ ഈ കർശന നിലപാട്.(Will retaliate strongly if attacked, Iran’s response to Trump)
കര, കടൽ, ആകാശം എന്നിങ്ങനെ ഏതു മാർഗത്തിലൂടെ ആക്രമണമുണ്ടായാലും ഇറാന്റെ സായുധസേന ഉടനടി പ്രതികരിക്കുമെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. നീതിയുക്തവും തുല്യപരിഗണന ഉറപ്പാക്കുന്നതുമായ ആണവകരാറിനെ ഇറാൻ സ്വാഗതം ചെയ്യുന്നു. എന്നാൽ ഇത് ഭീഷണികൾക്കോ ബലപ്രയോഗങ്ങൾക്കോ വഴങ്ങിയാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള ഇറാന്റെ അവകാശം പുതിയ കരാറിൽ സംരക്ഷിക്കപ്പെടണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം. നേരത്തെ, ഇറാൻ എത്രയും വേഗം ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ രൂക്ഷമായ സൈനിക ആക്രമണം നേരിടേണ്ടി വരുമെന്ന് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
യുഎസിന്റെ കരുത്തുറ്റ കപ്പൽവ്യൂഹം ഇറാൻ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ട്രംപ് വെളിപ്പെടുത്തിയത് മേഖലയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. സമയം അതിക്രമിച്ചിരിക്കുകയാണെന്നും ന്യായമായ കരാറിനായി ഇറാൻ ഉടൻ ചർച്ചാ മേശയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.



