ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് ആയാപറമ്പ് ആലിൻചുവട് റെയിൽവേ ഗേറ്റിൽ സിഗ്നൽ തെറ്റിച്ച് ട്രെയിൻ എത്തിയിട്ടും ഗേറ്റ് അടയ്ക്കാതിരുന്നത് കടുത്ത പരിഭ്രാന്തി പരത്തി (Haripad railway gate accident averted Alappuzha). ട്രാക്കിലൂടെ ട്രെയിൻ അതിവേഗം വരുന്നത് കണ്ട് റെയിൽവേ ഗേറ്റിലേക്ക് പ്രവേശിക്കാനിരുന്ന വാഹനങ്ങൾ ദൂരെനിന്നുതന്നെ നിർത്തിയതിനാലും, ഒടുവിൽ അപകടം മണത്ത ലോക്കോ പൈലറ്റ് ട്രെയിൻ എൻജിൻ കൃത്യസമയത്ത് ബ്രേക്കിട്ട് നിർത്തിയതിനാലും മാത്രമാണ് രാജ്യം നടുങ്ങേണ്ടിയിരുന്ന വലിയൊരു ദുരന്തം ഒഴിവായത്.
ട്രെയിൻ പാഞ്ഞടുക്കുന്ന സമയത്തും ഗേറ്റിന്റെ ഇരുവശത്തുനിന്നും കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ പതിവുപോലെ ട്രാക്കിലൂടെ കടന്നുപോകുന്നുണ്ടായിരുന്നു. ട്രാക്കിലേക്ക് ട്രെയിൻ തൊട്ടടുത്തെത്തുന്നത് കണ്ട് വാഹനങ്ങളിലുണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ഒച്ചവെച്ച് കടുത്ത ബഹളം ഉണ്ടാക്കുകയായിരുന്നു. ഇതോടെയാണ് റെയിൽവേ ഗേറ്റ് കീപ്പർ പരിഭ്രാന്തനായി ഓടിയെത്തി ഒടുവിൽ ഗേറ്റ് അടയ്ക്കാൻ തയ്യാറായത്.
നാട്ടുകാരുടെ പെട്ടെന്നുള്ള ഇടപെടലും ലോക്കോ പൈലറ്റിന്റെ സമയോചിതമായ തീരുമാനവുമാണ് യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്. ട്രെയിൻ പൂർണ്ണമായും നിർത്തിയ ശേഷമാണ് ട്രാക്കിലുണ്ടായിരുന്ന വാഹനങ്ങൾ സുരക്ഷിതമായി മാറിയത്.
സംഭവത്തിന് പിന്നാലെ ഗേറ്റ് കീപ്പർക്കെതിരെ കടുത്ത പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. ട്രെയിൻ എത്തുന്ന സമയത്ത് ഗേറ്റ് കീപ്പർ സ്വന്തം മൊബൈൽ ഫോണിൽ പൂർണ്ണമായും ശ്രദ്ധിച്ചിരിക്കുകയായിരുന്നു. അതുകൊണ്ടാണ് സിഗ്നൽ ബെല്ലും ട്രെയിൻ വരുന്നതും ശ്രദ്ധിക്കാതിരുന്നതെന്നുമാണ് നാട്ടുകാർ പറയുന്നത്. എന്നാൽ താൻ മൊബൈൽ നോക്കിയിരുന്നിട്ടില്ല. കൃത്യസമയത്ത് തനിക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ വരുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക ‘സിഗ്നൽ’ ലഭിച്ചില്ല എന്നാണ് ഗേറ്റ് കീപ്പർ പറയുന്നത്.
അതേസമയം, സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് വിലയിരുത്തി റെയിൽവേ അധികൃതർ അടിയന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്റ്റേഷനിൽ നിന്നും സിഗ്നൽ നൽകുന്നതിൽ വീഴ്ചയുണ്ടായോ അതോ ഗേറ്റ് കീപ്പർ ഡ്യൂട്ടിക്കിടെ ഫോൺ ഉപയോഗിച്ചതാണോ എന്ന് കണ്ടെത്താൻ കൺട്രോൾ റൂമിലെ രേഖകളും ഗേറ്റ് കീപ്പറുടെ ഫോൺ കോൾ വിവരങ്ങളും പരിശോധിക്കും. കുറ്റക്കാരെന്ന് കണ്ടെത്തുന്ന ജീവനക്കാർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള കർശനമായ അച്ചടക്ക നടപടികൾ ഉണ്ടാകുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
Story Summary: A major train accident was averted at Ayaparambu Alinchuvadu railway gate in Haripad, Alappuzha, after the gatekeeper failed to close the gate despite a train approaching. The train stopped just in time as vehicles, including a KSRTC bus, were crossing.

