ടോക്കിയോ: ജപ്പാനിലെ കോൺവിനിയൻസ് സ്റ്റോർ സംസ്കാരത്തിന്റെ പിതാവായി അറിയപ്പെടുന്ന ‘സെവൻ-ഇലവൻ ജപ്പാൻ’ സ്ഥാപകൻ തോഷിഫുമി സുസുക്കി (93) അന്തരിച്ചു (Toshifumi Suzuki). ഹൃദയസ്തംഭനത്തെ തുടർന്ന് മെയ് 18-നായിരുന്നു അന്ത്യമെന്ന് സെവൻ ആൻഡ് ഐ ഹോൾഡിങ്സ് തിങ്കളാഴ്ച ഔദ്യോഗികമായി അറിയിച്ചു. 1932-ൽ നാഗാനോയിൽ ജനിച്ച സുസുക്കി, 1963-ൽ ഇതോ-യൊകാഡോ എന്ന റീട്ടെയിൽ കമ്പനിയിൽ ചേർന്നതോടെയാണ് തന്റെ ബിസിനസ്സ് ജീവിതം ആരംഭിക്കുന്നത്. റീട്ടെയിൽ രംഗത്തെ അന്നത്തെ പരമ്പരാഗത ചിന്താഗതികളെ അട്ടിമറിച്ചുകൊണ്ട്, 1973-ൽ അമേരിക്കൻ കമ്പനിയായ സൗത്ത്‌ലാൻഡ് കോർപ്പറേഷനുമായി കൈകോർത്ത് അദ്ദേഹം ജപ്പാനിൽ സെവൻ-ഇലവൻ സ്റ്റോറുകൾക്ക് തുടക്കമിട്ടു. തൊട്ടടുത്ത വർഷം ടോക്കിയോയിൽ ആദ്യത്തെ സ്റ്റോർ തുറന്നുകൊണ്ട് ജപ്പാനിലെ ജനങ്ങളുടെ ദൈനംദിന ജീവിതരീതിയെ തന്നെ മാറ്റിമറിച്ച റീട്ടെയിൽ വിപ്ലവത്തിന് അദ്ദേഹം അടിത്തറയിട്ടു.
ഉപഭോക്താക്കളുടെ താല്പര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ഡാറ്റാ വിശകലന സംവിധാനം ആദ്യമായി നടപ്പിലാക്കിയതും പെട്ടെന്ന് കേടാകാത്ത റെഡി-ടു-ഈറ്റ് ഭക്ഷണങ്ങൾ സ്റ്റോറുകളിൽ ലഭ്യമാക്കിയതും സുസുക്കിയുടെ ബിസിനസ്സ് ബുദ്ധിയുടെ തെളിവായിരുന്നു. 1990-കളിൽ കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് തകർച്ചയുടെ വക്കിലെത്തിയ അമേരിക്കൻ മാതൃകമ്പനിയായ സൗത്ത്‌ലാൻഡിനെ വിജയകരമായി പുനഃസംഘടിപ്പിച്ച് രക്ഷപെടുത്തിയതും അദ്ദേഹത്തിന്റെ നേതൃപാടവത്തിലായിരുന്നു. തുടർന്ന് 2005-ൽ ‘സെവൻ ആൻഡ് ഐ ഹോൾഡിങ്സ്’ എന്ന വൻകിട റീട്ടെയിൽ ശൃംഖല രൂപീകരിച്ച അദ്ദേഹം, 2016-ൽ മാനേജ്മെന്റ് തർക്കങ്ങളെ തുടർന്ന് ചെയർമാൻ സ്ഥാനം ഒഴിഞ്ഞെങ്കിലും ജപ്പാനിലെ വ്യവസായ ലോകത്ത് വലിയ സ്വാധീനമുള്ള വ്യക്തിത്വമായി തുടർന്നു.
Summary: Toshifumi Suzuki, the founder of Seven-Eleven Japan and pioneer of the country’s convenience store industry, has died at the age of 93 due to heart failure. Suzuki revolutionized the retail sector by introducing data-driven inventory management and transforming ready-to-eat meals into a cultural staple. He also famously rescued the US parent company, Southland Corp, from bankruptcy before establishing Seven & i Holdings as a retail giant.

