പാലക്കാട്: കേരളത്തിലെ ആനപ്രേമികളുടെയും നെല്ലിയാമ്പതിക്കാരുടെയും പ്രിയപ്പെട്ട കാട്ടാനയായ ‘ചില്ലിക്കൊമ്പനെ’ തമിഴ്‌നാട്ടിലെ ആളിയാർ ഡാം കനാലിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി (Wild Elephant Chillikomban Dead). ശനിയാഴ്ച വൈകീട്ട് നാല് മണിയോടെ ആനമല കടുവാ സങ്കേതത്തിന്റെ പരിധിയിൽ വരുന്ന പൊള്ളാച്ചിക്കടുത്തുള്ള ആളിയാർ കോണ്ടൂർ കനാലിലെ ശക്തമായ ഒഴുക്കിൽ ചില്ലിക്കൊമ്പൻ അകപ്പെടുകയായിരുന്നു. വിവരമറിഞ്ഞ തമിഴ്‌നാട് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ കനാലിലെ ജലപ്രവാഹം കുറച്ച് ആനയെ രക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ വൈകീട്ട് ആറരയോടെ തിരുമൂർത്തി മംഗലം ഡാം പരിസരത്തെ കരയിലാണ് ആനയുടെ ജഢം അടിഞ്ഞത്. ആളിയാർ ഡാമിലെ കനാലിലൂടെ ആനയുടെ ജഢം ഒഴുക്കിൽപ്പെട്ട് പോകുന്ന ദൃശ്യങ്ങൾ നിലവിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഈറത്തണ്ട് പോലെയുള്ള സവിശേഷമായ കൊമ്പുകളുള്ളതിനാലാണ് ഈ കാട്ടാനയ്ക്ക് നാട്ടുകാർ ചില്ലിക്കൊമ്പൻ എന്ന് പേരിട്ടത്. പാലക്കാട് നെല്ലിയാമ്പതിയിലെ ജനവാസ മേഖലകളിൽ നിരന്തരം ഇറങ്ങാറുണ്ടായിരുന്നെങ്കിലും പ്രദേശവാസികൾക്കോ കൃഷിക്കോ യാതൊരുവിധ നാശനഷ്ടങ്ങളും പ്രയാസങ്ങളോ ഈ കൊമ്പൻ വരുത്തിവെച്ചിരുന്നില്ല. ശാന്തസ്വഭാവക്കാരനായ ചില്ലിക്കൊമ്പൻ അതുകൊണ്ടുതന്നെ നെല്ലിയാമ്പതിക്കാരുടെ വലിയൊരു കൂട്ടുകാരനായിരുന്നു. പ്രിയപ്പെട്ട കൊമ്പന്റെ അപ്രതീക്ഷിത വിയോഗം കേരളത്തിലെ ആനപ്രേമികളെയും വനംവകുപ്പ് അധികൃതരെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ഉടുമലൈപ്പേട്ടയിലെ വനപാലകരുടെ നേതൃത്വത്തിൽ വനമേഖലയിൽ തന്നെ ചില്ലിക്കൊമ്പന്റെ ജഢം സംസ്കരിക്കുമെന്നാണ് വനംവകുപ്പ് അറിയിച്ചിട്ടുള്ളത്.
Summary: The popular wild elephant known as ‘Chillikomban’ was found dead after being swept away by strong currents in the Aliyar Contour canal near Pollachi, Tamil Nadu. Despite quick efforts by the Tamil Nadu Irrigation Department to reduce the water flow, the elephant could not be saved and its carcass was later recovered near Thirumoorthy Mangalam Dam. Known for its uniquely shaped tusks and gentle nature, Chillikomban was a favorite among the residents of Nelliampathy in Kerala.

