കൊച്ചി: നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ ഉന്നയിച്ച ഗുരുതരമായ വർഗ്ഗീയ, വ്യക്തിഹത്യ ആരോപണങ്ങളിൽ പ്രതികരണവുമായി താരസംഘടനയായ ‘അമ്മ’യുടെ (AMMA) പ്രസിഡന്റ് ശ്വേതാ മേനോൻ രംഗത്ത് (Shwetha Menon reaction Ansiba Hassan). അൻസിബയുടെ ഈ നീക്കം തികച്ചും ആസൂത്രിതമാണെന്നും ഇതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചന സംശയിക്കുന്നതായും ശ്വേതാ മേനോൻ മാധ്യമങ്ങളോട് പറഞ്ഞു.
സംഘടനയുടെ മെഡിക്കൽ ക്യാമ്പ് നടക്കുന്ന ദിവസം തന്നെ ഇത്തരമൊരു ആരോപണം ഉയർന്നുവന്നത് മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണെന്നാണ് കരുതുന്നത്. മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ അൻസിബയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ ഫോൺ എടുക്കാൻ തയ്യാറായില്ല. മാധ്യമങ്ങളോട് പറഞ്ഞ ഇതേ പരാതി ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ‘അമ്മ’യ്ക്ക് ഔദ്യോഗികമായി ലഭിച്ചതെന്നും സംഘടനയുടെ ഭരണഘടനയ്ക്ക് അനുസൃതമായി ഇത് പരിശോധിക്കുമെന്നും ശ്വേത വ്യക്തമാക്കി.
അൻസിബയുടെ രാജി സംബന്ധിച്ച കാര്യങ്ങളിലും ശ്വേതാ മേനോൻ വ്യക്തത വരുത്തി. “ഈ മാസം (മെയ്) 12-നാണ് അൻസിബയുടെ രാജി സംഘടന സ്വീകരിച്ചത്. പൂർണ്ണമായും വ്യക്തിപരമായ കാരണങ്ങളാൽ രാജിവെയ്ക്കുന്നു എന്ന് മാത്രമാണ് കത്തിൽ പറഞ്ഞിരുന്നത്. ടിനി ടോമിനെതിരെയുള്ള യാതൊരു പരാമർശവും ആ രാജിക്കത്തിൽ ഉണ്ടായിരുന്നില്ല. മുൻപ് പോലീസിൽ നൽകിയ ഒരു പരാതിയെക്കുറിച്ച് മാത്രമാണ് അൻസിബ എന്നോട് സംസാരിച്ചത്. അത് വ്യക്തിപരമായ വിഷയമായതിനാൽ സംഘടനയ്ക്ക് ഇടപെടാൻ പരിമിതികളുണ്ടെന്ന് ഞാൻ അവരെ അറിയിച്ചിരുന്നു.” – ശ്വേത പറഞ്ഞു.
സംഘടനയുടെ മുൻ യോഗങ്ങളിൽ നടന്ന തർക്കങ്ങളെക്കുറിച്ചും ശ്വേതാ മേനോൻ വിശദീകരിച്ചു. ‘അമ്മ’യുടെ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് ഒരു മതസ്ഥാപനത്തെ സ്പോൺസറാക്കിയതിനെതിരെ അൻസിബ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കടുത്ത എതിർപ്പ് ഉന്നയിച്ചിരുന്നു എന്നത് സത്യമാണ്. എന്നാൽ കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും ആ സ്പോൺസർഷിപ്പിനെ അനുകൂലിക്കുകയാണുണ്ടായത്.
എന്തായാലും ഉന്നയിക്കപ്പെട്ട പരാതി ഗൗരവമുള്ളതാണെന്നും അൻസിബയുടെ ഭാഗം കൃത്യമായി കേൾക്കാൻ സംഘടന തയ്യാറാണെന്നും, വരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ഈ വിഷയം വിശദമായി പരിശോധിക്കുമെന്നും ശ്വേതാ മേനോൻ കൂട്ടിച്ചേർത്തു.
Story Summary: AMMA President Shwetha Menon reacted to Ansiba Hassan’s allegations against Tini Tom, calling it a planned move and suspecting a conspiracy. She clarified that Ansiba didn’t mention Tini Tom in her resignation letter and initially cited personal reasons.

