ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ യുവതി ദുരൂഹ സാഹചര്യത്തിൽ ഭർതൃവീട്ടിൽ മരിച്ച കേസിൽ പുതിയ നീക്കങ്ങൾ. താൻ മുൻകൂർ ജാമ്യാപേക്ഷ പിൻവലിക്കാനും പോലീസിന് മുന്നിൽ കീഴടങ്ങാനും തയ്യാറാണെന്ന് ഭർത്താവ് സമർത്ഥ് സിംഗ് വെള്ളിയാഴ്ച മധ്യപ്രദേശ് ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ, താൻ കീഴടങ്ങുന്ന ദിവസം തന്നെ വിചാരണ കോടതി തന്റെ ജാമ്യാപേക്ഷ പരിഗണിച്ചു തീർപ്പാക്കണമെന്ന നിബന്ധനയും ഇയാൾ മുന്നോട്ടുവെച്ചിട്ടുണ്ട്.(Twisha Sharma Death Case Husband Surrender AIIMS Second Post Mortem)
നോയിഡ സ്വദേശിനിയായ മുപ്പതുകാരി ട്വിഷാ ശർമ്മയെ മേയ് 12-നാണ് ഭോപ്പാലിലെ ബാഗ് മുഗാലിയ എക്സ്റ്റൻഷനിലുള്ള ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഭർത്താവ് ട്വിഷയെ മർദ്ദിച്ചിരുന്നതായും യുവതിയുടെ കുടുംബം ആരോപിച്ചതിന് പിന്നാലെയാണ് കേസ് ദേശീയ ശ്രദ്ധയാകർഷിക്കുന്നത്. ട്വിഷയുടെ ശരീരത്തിൽ പരിക്കേറ്റ പാടുകളുണ്ടായിരുന്നതായും ബന്ധുക്കൾ ചൂണ്ടിക്കാണിച്ചിരുന്നു.
ആദ്യ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വലിയ രീതിയിലുള്ള അപാകതകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ കുടുംബം നൽകിയ ഹർജിയിൽ ഹൈക്കോടതി അതീവ നിർണ്ണായകമായ ഉത്തരവ് പുറപ്പെടുവിച്ചു. ട്വിഷാ ശർമ്മയുടെ മൃതദേഹം രണ്ടാമതും പോസ്റ്റ്‌മോർട്ടം ചെയ്യാൻ ജസ്റ്റിസ് അവനീന്ദ്ര കുമാർ സിംഗ് ഉത്തരവിട്ടു. ഡൽഹി എയിംസിൽ നിന്നുള്ള വിദഗ്ദ്ധരായ ഡോക്ടർമാരുടെ സംഘമായിരിക്കും രണ്ടാം പോസ്റ്റ്‌മോർട്ടം നടത്തുക. ഇതിനായി ഡോക്ടർമാരെ പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ നിന്ന് ഭോപ്പാലിൽ എത്തിക്കുമെന്നും പോസ്റ്റ്‌മോർട്ടം നടപടികൾ ഭോപ്പാലിൽ വെച്ച് തന്നെ നടക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Story Summary
Samarth Singh, the husband of Twisha Sharma, who died under mysterious circumstances in Bhopal, informed the Madhya Pradesh High Court that he is ready to surrender and withdraw his bail plea, provided the trial court decides his application on the same day. Meanwhile, the High Court ordered a second autopsy of Twisha’s body, which will be conducted in Bhopal by a team of doctors from AIIMS New Delhi, flown in via a special flight. The MP government has already recommended a CBI probe into the case.

