ബെംഗളൂരു: ന്യൂഡൽഹിയിൽ നിന്നും ബെംഗളൂരുവിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ലാൻഡിംഗിനിടെ റൺവേയിലിടിച്ച് ‘ടെയിൽ സ്ട്രൈക്ക്’ അപകടത്തിൽപ്പെട്ടു (Air India Flight Tailstrike Incident). എയർബസ് എ321 വിമാനമാണ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ടത്. എന്നാൽ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലൂടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാനും യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കാനും സാധിച്ചു. മറ്റൊരു വലിയ വിമാനം തൊട്ടുമുൻപ് പറന്നുയർന്നതിനെത്തുടർന്നുണ്ടായ വായുചലനമാണ് ലാൻഡിംഗിനെ ബാധിച്ചതെന്നും പൈലറ്റ് ഉടൻ തന്നെ ‘ഗോ-എറൗണ്ട്’ ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വാൽഭാഗം റൺവേയിലിടിച്ചതെന്നുമാണ് പ്രാഥമിക വിവരം.
അപകടത്തെത്തുടർന്ന് വിമാനത്തിന് ഘടനാപരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി വിമാനം നിലത്തുതന്നെ നിർത്തിയിട്ടിരിക്കുകയാണ്. ഇതേത്തുടർന്ന് ഈ വിമാനത്തിന്റെ ഡൽഹിയിലേക്കുള്ള മടക്കയാത്ര റദ്ദാക്കി. യാത്രക്കാർക്ക് പകരം സംവിധാനങ്ങൾ ഒരുക്കിവരികയാണെന്നും വ്യോമയാന നിയന്ത്രണ അധികൃതരുമായി സഹകരിച്ച് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു.
Summary: An Air India Airbus A321 flight (AI2651) from Delhi suffered a tailstrike incident while landing at Bengaluru airport on Thursday. A tailstrike occurs when the rear part of the aircraft contacts the runway during landing or takeoff, which was triggered in this instance by wake turbulence from a preceding Boeing 747 departure. Although the plane landed safely and all passengers disembarked normally, the aircraft has been grounded for structural inspection, leading to the cancellation of its return flight to Delhi.

