Description
Digital Voice of Kerala
Thursday, May 21, 2026

Digital Voice of Kerala
HomeKeralaപതിനാറാം കേരള നിയമസഭയിലെ MLAമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി: ഭാഷാവൈവിധ്യവും കൗതുകവും നിറഞ്ഞ...

പതിനാറാം കേരള നിയമസഭയിലെ MLAമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി: ഭാഷാവൈവിധ്യവും കൗതുകവും നിറഞ്ഞ നടപടികൾ, സഭ ഇന്നത്തേക്ക് പിരിഞ്ഞു | Sixteenth Kerala Legislative Assembly

🎙️ Latest Podcast

തിരുവനന്തപുരം: പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്കും കൗതുക കാഴ്ചകൾക്കും സാക്ഷ്യം വഹിച്ച് പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് പ്രവേശനോത്സവത്തിന്റെ ആവേശത്തോടെ തുടക്കമായി. പത്ത് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഭരണപക്ഷവും പ്രതിപക്ഷവും അങ്ങോട്ടുമിങ്ങോട്ടും മാറിയതിന്റെ പുതുമയോടെയാണ് സഭ ഇന്ന് സമ്മേളിച്ചത്.(Sixteenth Kerala Legislative Assembly Commences With MLAs Swearing In Ceremony)

പ്രോടെം സ്പീക്കർ ജി. സുധാകരന് മുൻപാകെ പുതിയ അംഗങ്ങൾ എം.എ.ൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തതോടെ ഇന്നത്തെ സഭാ നടപടികൾ പൂർത്തിയാക്കി സഭ പിരിഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി അതിരാവിലെ മുതൽ തന്നെ നിയമസഭയും പരിസരവും ജനപ്രതിനിധികളെയും കൊണ്ട് സജീവമായിരുന്നു. ചെറുചാറ്റൽ മഴയുടെ അകമ്പടിയോടെയാണ് മന്ത്രിമാരും പുതിയ ജനപ്രതിനിധികളും സഭയ്ക്കകത്തേക്ക് പ്രവേശിച്ചത്.

കഴിഞ്ഞ പത്ത് വർഷം ഭരണപക്ഷത്തിരുന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള 35 എൽ.ഡി.എഫ് അംഗങ്ങൾ ഇത്തവണ പ്രതിപക്ഷ നിരയിലാണ് ഇരിപ്പിടം ഉറപ്പിച്ചത്. പുതിയ മുഖ്യമന്ത്രി വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല തുടങ്ങിയ യു.ഡി.എഫ് നേതാക്കൾ ഭരണപക്ഷത്തിന്റെ മുൻനിരയെ നയിച്ചു. ചരിത്രത്തിലാദ്യമായി നിയമസഭയിൽ മൂന്ന് അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പിച്ച ബി.ജെ.പി വലിയ ആവേശത്തോടെയാണ് സഭയിലെത്തിയത്. സത്യപ്രതിജ്ഞയ്ക്ക് മുൻപായി രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് നിന്നും വൻ പ്രകടനമാണ് ബി.ജെ.പി പ്രവർത്തകർ സംഘടിപ്പിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലെന്ന പോലെ കൗതുക കാഴ്ചകളുമായാണ് പുതുപ്പള്ളി എം.എ.ൽ.എ ചാണ്ടി ഉമ്മൻ സഭയിലെത്തിയത്. ഇത്തവണ തിരുവനന്തപുരത്തെ വീട്ടിൽ നിന്നും സൈക്കിളിലാണ് അദ്ദേഹം നിയമസഭയിലേക്ക് തിരിച്ചത്. അന്തരിച്ച മുൻ മുഖ്യമന്ത്രിയും പിതാവുമായ ഉമ്മൻചാണ്ടിയുടെ ചിത്രം ആലേഖനം ചെയ്ത ടീ ഷർട്ട് ധരിച്ചാണ് ചാണ്ടി ഉമ്മൻ സഭയിൽ എത്തിയത്.

അക്ഷരമാലാ ക്രമത്തിലാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നത്. പുതിയ മന്ത്രിസഭയിലെ ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഒ.എസ്. അംബികയായിരുന്നു സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിത. ഭൂരിഭാഗം അംഗങ്ങളും മലയാളത്തിലും ഇംഗ്ലീഷിലുമായി സത്യവാചകം ചൊല്ലിയപ്പോൾ, മഞ്ചേശ്വരം എം.എ.ൽ.എ എ.കെ.എം. അഷ്റഫ് കന്നഡ ഭാഷയിലും ദേവികുളം എം.എ.ൽ.എ എഫ്. രാജ തമിഴിലും സത്യപ്രതിജ്ഞ ചെയ്ത് സഭയിലെ ഭാഷാവൈവിധ്യം കാത്തുസൂക്ഷിച്ചു.

പുതിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഗൗരവമാണ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് സ്പീക്കറുടെ ഡയസിലെത്തി പ്രോടെം സ്പീക്കർ ജി. സുധാകരന് ഹസ്തദാനം നൽകി അദ്ദേഹം ഇരിപ്പിടത്തിലേക്ക് മടങ്ങി. അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശൻ എം.എ.ൽ.എ ആയുള്ള സത്യപ്രതിജ്ഞയിലും തന്റെ പേരിനൊപ്പം പിതാവിന്റെ പേരായ ‘ദാമോദര മേനോൻ’ എന്ന് ആവർത്തിച്ച് ചൊല്ലിയത് ശ്രദ്ധേയമായി. എല്ലാ അംഗങ്ങളുടെയും സത്യപ്രതിജ്ഞ പൂർത്തിയായതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. പുതിയ സ്പീക്കർ തിരഞ്ഞെടുപ്പിനായി നാളെ രാവിലെ സഭ വീണ്ടും ചേരും.

Story Summary

The 16th Kerala Legislative Assembly commenced its term with newly elected MLAs taking their oaths before Protem Speaker G. Sudhakaran, marking a historic shift as the LDF moved to the opposition benches after a decade. The session featured unique moments, including Chandy Oommen arriving on a bicycle and members taking oaths in Kannada and Tamil, before the House adjourned until tomorrow.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.