ന്യൂയോർക്ക്: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ രാജ്യങ്ങൾക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന അന്താരാഷ്ട്ര കോടതിയുടെ വിധിയെ പിന്തുണയ്ക്കുന്ന പ്രമേയം യുഎൻ പൊതുസഭ പാസാക്കി (UN Climate Change Resolution). പസഫിക് ദ്വീപ് രാഷ്ട്രമായ വാനുവാട്ടു മുന്നോട്ട് വെച്ച പ്രമേയത്തെ 141 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ, ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളിയ അമേരിക്ക ഉൾപ്പെടെ എട്ട് രാജ്യങ്ങൾ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു. 28 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
വർദ്ധിച്ചുവരുന്ന കാലാവസ്ഥാ പ്രതിസന്ധിയിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ സർക്കാരുകൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഈ വോട്ടെടുപ്പ് അടിവരയിടുന്നതായി യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാനും ആഗോളതാപനം തടയാനും രാജ്യങ്ങൾ ബാധ്യസ്ഥരാണെന്ന 2025 ജൂലൈയിലെ അന്താരാഷ്ട്ര കോടതിയുടെ ഉപദേശക സ്വഭാവമുള്ള വിധിയെയാണ് യുഎൻ പൊതുസഭ അംഗീകരിച്ചത്. ഈ വിധിക്ക് നിയമപരമായ സാധുത ഇല്ലെങ്കിലും, ലോകമെമ്പാടുമുള്ള കാലാവസ്ഥാ സംബന്ധിയായ നിയമപോരാട്ടങ്ങളിൽ ഇത് വലിയ സ്വാധീനം ചെലുത്തും.
സൗദി അറേബ്യ, റഷ്യ, ഇസ്രായേൽ, ഇറാൻ, യെമൻ, ലൈബീരിയ, ബെലാറസ് എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിർക്കാൻ അമേരിക്കയ്ക്കൊപ്പം നിന്നത്. വരാനിരിക്കുന്ന COP31 കാലാവസ്ഥാ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന തുർക്കി, ഇന്ത്യ, ഖത്തർ, നൈജീരിയ തുടങ്ങിയ രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ട്രംപ് ഭരണകൂടം അമേരിക്കയെ പാരീസ് കാലാവസ്ഥാ കരാറിൽ നിന്നും മറ്റ് പ്രമുഖ പരിസ്ഥിതി ഉടമ്പടികളിൽ നിന്നും നേരത്തെ മാറ്റിനിർത്തുകയും ഫോസിൽ ഇന്ധന ഉത്പാദനം വർദ്ധിപ്പിക്കുന്ന നയങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നു. പ്രമേയത്തിൽ ഫോസിൽ ഇന്ധനങ്ങളുമായി ബന്ധപ്പെട്ട് അനുചിതമായ രാഷ്ട്രീയ ആവശ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് യുഎസിന്റെ നിലപാട്.
Summary: The United Nations General Assembly voted 141-8 to adopt a resolution backing a landmark International Court of Justice (ICJ) opinion stating countries have a legal obligation to address climate change. UN Secretary-General Antonio Guterres welcomed the vote, emphasizing governments’ responsibility to protect citizens from environmental degradation. The United States, along with Saudi Arabia, Russia, and Israel, opposed the resolution, citing inappropriate political demands regarding fossil fuels, while India and Turkey were among the 28 nations that abstained.

